ന്യൂഡൽഹി: സർവീസ് നടത്തുന്ന രാജ്യത്തെ വിമാനങ്ങളിൽ 50 ശതമാനവും തകരാറുള്ളവയാണെന്ന് പാർലമെന്ററി സമിതിയുടെ റിപ്പോർട്ട്. 2025 ജനുവരി മുതൽ ഈ ഫെബ്രുവരി വരെ പരിശോധന നടത്തിയ 754 വിമാനങ്ങളിൽ 377ലും പ്രശ്‌നങ്ങൾ കണ്ടെത്തി.
അഹമ്മദാബാദ് വിമാന അപകടത്തെ തുടർന്നാണ് വിമാനങ്ങളുടെ പ്രവർത്തന ക്ഷമത പരിശോധിക്കാൻ തുടങ്ങിയത്. തകരാർ ഏറ്റവും കൂടുതൽ ഇൻഡിഗോയ്ക്കാണ്. 405 വിമാനങ്ങളിൽ 148 ലും തകരാറുകൾ കണ്ടെത്തി. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ് പ്രസ് വിമാനങ്ങളുടെ കാര്യവും മറ്റൊന്നല്ല.
അഹമ്മദാബാദ് വിമാനാപകടത്തെത്തുടർന്ന് 2025 ജൂലായ് ഒന്നിനും നാലിനും ഇടയിൽ എയർ ഇന്ത്യയിൽ നടത്തിയ ഡി.ജി.സി.എ ഓഡിറ്റിനെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നു. അടിയന്തര തകരാറുൾപ്പെടെ നൂറോളം സുരക്ഷാ വീഴ്ചകൾ കണ്ടെത്തി.
പരിശോധിച്ചതും തകരാറുള്ളതും
വിമാനങ്ങൾ ആകെ……………….. 754 …………..377
ഇൻഡിഗോ………………………………..405…………. 148
എയർ ഇന്ത്യ……………………………… 166…………..137
എയർ ഇന്ത്യ എക്സ് പ്രസ്…………. 101…………… 54
പൈലറ്റുമാർക്ക്
പരിശീലനം കുറവ്
ബോയിംഗ് 787, 777 പൈലറ്റുമാർക്ക് മതിയായ പരിശീലനം ലഭിച്ചിട്ടില്ല. ആവശ്യത്തിന് കാബിൻ ജീവനക്കാരില്ല.
സുരക്ഷാ ലംഘനങ്ങൾക്ക് എയർ ഇന്ത്യയ്ക്ക് മാത്രം ഡി.ജി.സി.എ നൽകിയത് ഒമ്പത് കാരണം കാണിക്കൽ നോട്ടീസുകൾ
വിമാന സുരക്ഷയ്‌ക്കുള്ള എയർവർത്തിനസ് റിവ്യൂ സർട്ടിഫിക്കറ്റില്ലാത്ത എട്ട് വിമാനങ്ങൾ കണ്ടെത്തി. എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി.
വ്യോമയാന രംഗത്തെ നിയന്ത്രിക്കുന്ന ഡി.ജി.സി.എയുടെ ശേഷിയെക്കുറിച്ചും കമ്മിറ്റി ആശങ്കപ്പെടുന്നു. ജീവനക്കാരുടെ കുറവ് (48.3 ശതമാനം തസ്‌തികളിൽ ഒഴിവ്) അതിവേഗം വികസിക്കുന്ന വ്യോമയാന മേഖലയെ ബാധിക്കും.
