കിളിമാനൂർ: പച്ചമീൻ ലഭ്യത കുറഞ്ഞതോടെ ഉണക്കമീനിന് പ്രിയമേറുന്നു.പച്ച മീനിന് പൊന്നിൻവില നൽകേണ്ടിവരുന്നതും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മീനുകൾ കിട്ടാതായതോടെയുമാണ് ഉണക്ക മീനിന് ഡിമാൻഡേറിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മിക്ക ഇനങ്ങൾക്കും കിലോയ്ക്ക് ശരാശരി 50 രൂപ മുതൽ മുകളിലേക്ക് ഉയർന്നിട്ടുണ്ട്. വില ഉയർന്നതോടെ ചൂര, വാള, അയല തുടങ്ങിയവ കിട്ടാനുമില്ല. തമിഴ്നാട്, ആന്ധ്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ഉണക്കമീൻ കേരളത്തിലേക്ക് എത്തുന്നത്. ചെമ്മീൻ, വാള, നെത്തോലി, ചാള തുടങ്ങിയ ഉണക്ക മീനുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞാൽ അടുത്തദിവസങ്ങളിൽ വില ഇനിയും കൂടുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
