ഇന്ത്യ 1.05 ലക്ഷം കോടി രൂപയുടെ യുദ്ധോപകരണങ്ങൾ വാങ്ങാൻ തീരുമാനിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സമിതി യോഗത്തിലാണ് തീരുമാനം. അതിവേഗ മിസൈലുകൾ, ആമേഡ് റിക്കവറി വെഹിക്കിളുകൾ, മൈൻ കൗണ്ടർ മെഷീൻ വാഹനങ്ങൾ, നാവിക സേനയ്ക്ക് മൂർഡ് മൈനുകൾ എന്നിവ വാങ്ങുന്നവയിൽ പ്രധാനമാണ്. തദ്ദേശീയമായി നിർമ്മിക്കുന്ന ഈ ആയുധങ്ങൾ പ്രതിരോധ രംഗത്ത് ഇന്ത്യയുടെ സ്വാശ്രയത്വം വർദ്ധിപ്പിക്കും.
പഹൽഗാം ഭീകരാക്രമണത്തിനും, അതിന് ഇന്ത്യ നൽകിയ തിരിച്ചടിക്കും പിന്നാലെ യുദ്ധോപകരണങ്ങൾ വാങ്ങാൻ വൻ തുക ചെലവിടാൻ ഇന്ത്യ. 1.05 ലക്ഷം കോടി രൂപ ചെലവിട്ടാണ് യുദ്ധോപകരണങ്ങൾ വാങ്ങുക. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ ചേർന്ന പ്രതിരോധ സംഭരണ സമിതി യോഗത്തിലാണ് ഈ തീരുമാനം വന്നത്. പത്ത് നിർദ്ദേശങ്ങളാണ് സമിതിക്ക് മുമ്പാകെ വന്നത്. ഈ പത്തും അംഗീകരിക്കപ്പെട്ടു. മൂന്ന് സൈനിക വിഭാഗങ്ങൾക്കും ആവശ്യമുള്ള യുദ്ധോപകരണങ്ങൾ ഈ തുക ഉപയോഗിച്ച് വാങ്ങും
എന്തെല്ലാമാണ് വാങ്ങുക?
ഇത്തവണ വാങ്ങുന്ന യുദ്ധോപകരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് അതിവേഗത്തിൽ പ്രതികരിക്കാൻ ശേഷിയുള്ള സർഫേസ് ടു എയർ മിസൈൽ ആണ്. 30,000 കോടി രൂപയാണ് ചെലവ്. വ്യോമ പ്രതിരോധ സംവിധാനമാണിത്. ആകാശത്തു കൂടി വരുന്ന വിമാനങ്ങളെയും മിസൈലുകളെയും ഡ്രോണുകളെയുമെല്ലാം തകർത്തിടാൻ ഈ മിസൈൽ സംവിധാനത്തിനാകും.മൈൻ കൗണ്ടർ മെഷീൻ വാഹനങ്ങളാണ് ഇന്ത്യൻ സൈന്യം വാങ്ങാനൊരുങ്ങുന്ന മറ്റൊരു ആയുധം. 12 പുതിയ വാഹനങ്ങൾ ഇന്ത്യ സ്വന്തമാക്കും. 44,000 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.നാവിക സേനയ്ക്കു വേണ്ടി മൂർഡ് മൈനുകൾ സ്വന്തമാക്കാനും ഇത്തവണ ഇന്ത്യക്ക് പദ്ധതിയുണ്ട്. കടലിനടിയിലോ മറ്റ് ജലാശയങ്ങൾക്കടയിലോ ഒളിപ്പിക്കാവുന്ന മൈനുകളാണിവ. വെള്ളത്തിനടിൽ ഒരു കയറിൽ താഴെ നിന്ന് മുകളിലേക്ക് പൊങ്ങിക്കിടക്കുന്ന നിലയിലാണിവ ഉണ്ടാവുക. അന്തർവാഹിനികളോ മറ്റേതെങ്കിലും വാഹനങ്ങളോ ഇതിൽ തട്ടിയാൽ പൊട്ടിത്തെറിക്കും
യുദ്ധക്കപ്പലുകളിൽ ഘഠിപ്പിക്കാവുന്ന ഗൺ മൗണ്ടുകളും ഇത്തവണ ഇന്ത്യ വാങ്ങുന്നുണ്ട്. ആളില്ലാതെ വെള്ളത്തിനടിയിൽ ഓടിക്കാവുന്ന വാഹനങ്ങളും വാങ്ങും. ഇവ നിരീക്ഷണ സംവിധാനങ്ങളായും, മൈനുകള്‍ വിന്യസിച്ചത് തിരിച്ചറിയാനുമെല്ലാം ഉപയോഗിക്കാം.
ഇവയെല്ലാം തന്നെ വാങ്ങുക ഇന്ത്യൻ കമ്പനികളിൽ നിന്നായിരിക്കുമെന്നാണ് അറിയുന്നത്. പ്രതിരോധ ആയുധ നിർമ്മാണത്തിൽ ഇന്ത്യയെ കൂടുതൽ സ്വാശ്രയത്വത്തിലേക്ക് എത്തിക്കാൻ ഈ വാങ്ങൽ സഹായിക്കും. ഏതെല്ലാം കമ്പനികൾക്ക് ഇതുവഴി ഗുണം ലഭിക്കുമെന്നത് ഇപ്പോൾ വ്യക്തമല്ല.
- ഇന്ത്യ 1.05 ലക്ഷം കോടി രൂപ ചെലവിട്ടാണ് പുതിയ യുദ്ധോപകരണങ്ങൾ വാങ്ങാൻ തീരുമാനിച്ചത്.
- 30,000 കോടി രൂപ ചെലവിൽ അതിവേഗം പ്രതികരിക്കുന്ന സർഫേസ് ടു എയർ മിസൈൽ വാങ്ങാൻ പദ്ധതിയുണ്ട്.
- പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം 10 നിർദ്ദേശങ്ങൾ അംഗീകരിച്ചു..