ദുരൂഹ മരണങ്ങൾ, ധർമ്മസ്ഥലയിൽ മണ്ണുനീക്കി തെരച്ചിൽ, പരിശോധന വനത്തിലെ 13 ഇടങ്ങളിൽ

ധർമ്മസ്ഥല (കർണാടക): ധർമ്മസ്ഥല നേത്രാവതി സ്നാനഘട്ടത്തിന് സമീപമുള്ള വനമേഖലയിൽ നിരവധി പെൺകുട്ടികളേയും സ്ത്രീകളെയും പീഡിപ്പിച്ച് കൊന്ന് കുഴിച്ചിട്ടെന്ന വെളിപ്പെടുത്തലിൽ സ്ഥലത്ത് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) മണ്ണുനീക്കി പരിശോധന തുടങ്ങി. തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ അടയാളപ്പെടുത്തിയ 13 ഇടങ്ങളിലാണ് തെരച്ചിൽ. ഇന്നലെ

മനുഷ്യാവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല. എന്തെങ്കിലും തെളിവുകൾ ലഭിക്കുന്നതുവരെ തെരച്ചിൽ തുടരാണ് തീരുമാനം.

വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളിയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന. അതിനുമുമ്പ് ഇയാളെ ബൽത്തങ്ങാടി എസ്.ഐ.ടി ക്യാമ്പിൽ എത്തിച്ച് മൊഴിയെടുത്തിരുന്നു. 15 മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു. ഡി.ഐ.ജി അനുചേത്, എസ്.ഐ.ടി ഉദ്യോഗസ്ഥൻ ജിതേന്ദ്ര ദയാമ, എസ്.പി സൈമൺ, റവന്യു- വനം-ഫോറൻസിക് ഉദ്യോഗസ്ഥരുടെ അടക്കം നേതൃത്വത്തിലാണ് തെരച്ചിൽ.

12 തൊഴിലാളികളെയാണ് മണ്ണുനീക്കി പരിശോധനയ്ക്ക് നിയോഗിച്ചിരിക്കുന്നത്. മാർക്ക് ചെയ്ത സ്ഥലങ്ങളിൽ റിബൺ കെട്ടി അടയാളപ്പെടുത്തിയ ശേഷമാണ് പരിശോധന. മുമ്പ് വനപ്രദേശത്തു നിന്ന് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങളുടെ ഫോറൻസിക് പരിശോധനയും നടത്തും.


പ്രദേശത്ത്

സായുധ സുരക്ഷ

മാർക്ക് ചെയ്ത 13 ഇടങ്ങളിലും പ്രത്യേക അന്വേഷണ സംഘം സായുധ സുരക്ഷ ഏർപ്പെടുത്തി. നേത്രാവതി നദിക്ക് സമീപമുള്ള നിബിഡ വനമേഖലയാണിത്. നദീതീരത്ത് രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് ഈ സ്ഥലങ്ങൾ. മുപ്പതോളം ഉദ്യോഗസ്ഥരാണ് കാവൽ നിൽക്കുന്നത്. രാത്രിയിൽ പട്രോളിംഗും നടത്തുന്നുണ്ട്. പരിശോധന പൂർത്തിയാക്കുന്നതു വരെ സുരക്ഷ തുടരും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top