കന്യാസ്ത്രീകൾക്ക്  മോചനം, ഒഴിയുന്നില്ല കുരുക്ക്, എൻ.ഐ.എ നിലപാട് നിർണായകം

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തി ഛത്തീസ്ഗഡിൽ അറസ്റ്രിലായ മലയാളി കന്യസ്ത്രീകളായ പ്രീതി മേരിക്കും വന്ദന ഫ്രാൻസിസിനും ഒൻപതാം ദിനം ജയിൽമോചനം. സംശയത്തിന്റെ അടിസ്ഥാനത്തിലുള്ള എഫ്.ഐ.ആർ ആണെന്നും കേസ് ഡയറിയിൽ അക്കാര്യം വ്യക്തമാണെന്നും ജാമ്യം അനുവദിച്ചുകൊണ്ട് പ്രത്യേക ജഡ്‌ജി സിറാജുദ്ദിൻ ഖുറേഷി ചൂണ്ടിക്കാട്ടി.

ദുർഗ് സെൻട്രൽ ജയിലിൽ നിന്ന് വൈകീട്ട് 03.38ന് പുറത്തിറങ്ങിയ കന്യാസ്ത്രീകളെ സ്വീകരിക്കാൻ ഉറ്റബന്ധുക്കളും മറ്റു കന്യാസ്ത്രീകളും മാത്രമല്ല, കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളും കാത്തുനിൽക്കുകയായിരുന്നു.

എന്നാൽ, കേസ് എൻ.ഐ. എ കോടതിയുടെ പരിഗണനയിൽ എത്തിച്ചതോടെ നിയമ നടപടികൾ നീണ്ടുപോകാൻ സാദ്ധ്യതയേറി. മനുഷ്യക്കടത്ത് കുറ്റം ചുമത്തിയത് എൻ.ഐ.എയുടെ അന്വേഷണ പരിധിയിലേക്ക് കേസ് എത്തിക്കാൻ വേണ്ടിയായിരുന്നു. അവർ അന്വേഷണത്തിലേക്ക് കടക്കുകയോ സ്വന്തം എഫ്. ഐ.ആർ ചുമത്തുകയോ ചെയ്തിട്ടില്ല. കേസിൽ കഴമ്പില്ലെന്ന് സ്ഥാപിക്കാനാണെങ്കിലും പ്രാഥമിക അന്വേഷണം നടത്തിയേക്കും.

എൻ.ഐ.എ അന്വേഷണ ഉദ്യോഗസ്ഥന് മേൽവിലാസം നൽകണമെന്ന് ബിലാസ്‌പൂരിലെ എൻ.ഐ.എ പ്രത്യേക കോടതി ജാമ്യ ഉപാധി വച്ചിട്ടുണ്ട്. രണ്ടാഴ്ചയിലൊരിക്കൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും നിർദ്ദേശമുള്ളതിനാൽ, കന്യാസ്ത്രീകൾ സ്റ്റേഷനിൽ കയറിയിറങ്ങേണ്ടിവരും.

ഇവർക്കൊപ്പം റിമാൻഡിലായ സുഖ്‌മാൻ മാണ്ഡവി എന്ന ആദിവാസി യുവാവിനും ഇന്നലെ ബിലാസ്‌പൂരിലെ എൻ.ഐ.എ പ്രത്യേക കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണ ഏജൻസി കസ്റ്റഡി ആവശ്യപ്പെട്ടില്ലെന്നതും കന്യാസ്ത്രീകൾക്കും ആദിവാസി യുവാവിനും ക്രിമിനൽ പശ്ചാത്തലമില്ലെന്നതും ജാമ്യത്തിന് പരിഗണിച്ചു.

നിർബന്ധിത മതപരിവർത്തനമില്ലെന്നും മനുഷ്യക്കടത്തല്ലെന്നും പെൺകുട്ടികളുടെ മാതാപിതാക്കൾ നൽകിയ സത്യവാങ്മൂലം കണക്കിലെടുത്തു. കുട്ടിക്കാലം മുതൽ ക്രിസ്‌ത്യാനികളാണെന്ന് രണ്ട് പെൺകുട്ടികൾ പൊലീസിന് മൊഴി നൽകിയതും പരിഗണിച്ചു.

 ജാമ്യ ഉപാധികൾ

1. എൻ.ഐ.എ ഉദ്യോഗസ്ഥന് മേൽവിലാസം നൽകണം. അന്വേഷണത്തോട് സഹകരിക്കണം

2. രണ്ടാഴ്ചയിലൊരിക്കൽ ദുർഗ് ഭിലായിയിലെ റെയിൽവേ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം

3 പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണം. മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടരുത്

4. കേസിനെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കരുത്. രണ്ട് ആൾജാമ്യം, 50,000 രൂപ ബോണ്ട്

ഛത്തീസ്ഗഡ് സർക്കാർ

കനിഞ്ഞാൽ ഒഴിവാകും

എഫ്.ഐ.ആർ റദ്ദാക്കാൻ ക്രൈസ്തവ സഭാനേതൃത്വം

ഛത്തീസ്ഗഡ് ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാൻ സാദ്ധ്യതയുണ്ട്.
ദുർഗ് ഭിലായിയിലെ റെയിൽവേ പൊലീസ് സ്റ്റേഷനിലെ അന്വേഷണഉദ്യോഗസ്ഥൻ കേസ് എഴുതിത്തള്ളി റിപ്പോ‌ർട്ട് നൽകിയാൽ കേസ് ഒഴിവാക്കാൻ കഴിയും. അക്കാര്യത്തിൽ ഛത്തീസ്ഗഡ് സർക്കാരാണ് തീരുമാനമെടുക്കേണ്ടത്.

ജാമ്യാപേക്ഷ എൻ.ഐ.എ പ്രത്യേക കോടതിയുടെ പരിഗണനയ്‌ക്ക് വന്നപ്പോൾ എൻ.ഐ.എയുടെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായ ദാവു ചന്ദ്രവൻശി മൃദുനിലപാട് സ്വീകരിച്ചത് കേന്ദ്രത്തിന്റെ സമ്മർദ്ദം കൊണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top