ബെൻസുമായി ചേർന്ന് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്സ്

ആധുനിക സൗകര്യങ്ങളുള്ള വാഹനങ്ങളെപ്പറ്റി പഠിക്കൽ,പ്രശ്നം പരിഹരിക്കൽ എന്നിവ ഉൾപ്പെട്ട അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്സ് (എ.ഡി.എ.എം) കോഴ്സിന് അപേക്ഷിക്കാം. തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിംഗ് കോളേജും മെഴ്സിഡസ് ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് എ.ഡി.എ.എം കോഴ്സ് സംഘടിപ്പിക്കുന്നത്. ആകെ 24 പേർക്കാണ് പ്രവേശനം. 5സീറ്റുകൾ മേഴ്സിഡസ് ബെൻസ് ഇന്ത്യ ഡീലർ നോമിനികൾക്കായി മാറ്റിവിച്ചിരിക്കുന്നു.

ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, സിസ്റ്റം, സോഫ്റ്റ് സ്കിൽസ്, വർക്ക്ഷോപ്പ് എന്നിങ്ങനെ 5 മൊഡ്യൂളുകളാണ് കോഴ്സിനുള്ളത്. വർക്ക്ഷോപ്പുകളും തിയറി ക്ലാസുകളുമുൾപ്പെടുന്ന കോഴ്സ് ഓഫ്‌ലൈൻ മോഡിലായിരിക്കും നടക്കുക. ഒരു വർഷമാണ് കോഴ്സ് കാലാവധി. ഫീസ് 85000 രൂപ.

യോഗ്യത

എൻജിനിയറിംഗ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമ പാസായവർക്ക് അപേക്ഷിക്കാം. ശാഖകൾ: ഓട്ടോമൊബൈൽ/മെക്കാനിക്കൽ/ ഇലക്ട്രോണിക്സ് &കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/മെക്കാട്രോണിക്സ്/അപ്ലൈഡ് ഇലക്ട്രോണിക്സ്.

മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ആകെ 125 മാർക്ക്. പരീക്ഷാ സമയം 2 മണിക്കൂർ. ബേസിക് ഫിസിക്സ് (20 മാർക്ക്), ബേസിക് ഓട്ടോമോട്ടീവ് (20), ന്യൂമറിക്കൽ എബിലിറ്റി (20), അനലറ്റിക്കൽ റീസണിംഗ് (20), സർവീസ് ആപ്റ്റിറ്റ്യൂഡ് (20), എൻജി. ഡ്രോയിംഗ് ടെസ്റ്റ് (25) എന്നിവയിൽനിന്ന് ചോദ്യങ്ങളുണ്ടാകും. സിലബസും ചോദ്യപേപ്പർ മാതൃകയും വെബ്സൈറ്റിൽ ലഭിക്കും.

സെപ്തംബർ 27ന് ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിംഗ് കോളേജിലാണ് പരീക്ഷ. 30ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഒക്ടോബർ 22ന് കോഴ്സ് ആരംഭിക്കും. അപേക്ഷാഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകൾ സഹിതം ഓൺലൈനായി സമർപ്പിക്കണം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും.അപേക്ഷിക്കേണ്ട അസാന തീയതി സെപ്തംബർ6.

വെബ്സൈറ്റ്: www.gecbh.ac.in

വിദേശ മെഡിക്കൽ പഠനം:ഇന്ത്യൻ നടപടിക്രമങ്ങൾ പാലിക്കണം

ഇന്ത്യയിൽ നിന്ന് മെഡിക്കൽ പഠനത്തിനായി ചൈന,നേപ്പാൾ,ശ്രീലങ്ക,തായ്‌ലൻഡ്,റഷ്യ,യൂറോപ്യൻ കൗൺസിൽ രാജ്യങ്ങളായ ഉക്രെയ്ൻ,ജോർജിയ,ഹംഗറി,ഉസ്‌ബെക്കിസ്ഥാൻ,മാൾഡോവ,കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാൻ തയാറെടുക്കുന്ന വിദ്യാർത്ഥികൾ നാഷണൽ മെഡിക്കൽ കമ്മിഷൻ മുന്നറിയിപ്പ് ശ്രദ്ധിക്കണം.നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികളാണ് മെഡിക്കൽ പഠനത്തിന് വിദേശത്തെത്തുന്നത്.എന്നാൽ നീറ്റ് യോഗ്യതനേടാത്തവരും വിദേശപഠനത്തിനെത്തുന്നു.ഈ മേഖലയിൽ അവ്യക്തത തുടരുന്നതിനാൽ യോഗ്യത,പഠന കാലയളവ്,പഠിപ്പിയ്ക്കുന്ന ഭാഷ,സിലബസ്,ക്ലിനിക്കൽ പരിശീലനം,ഇന്റേൺഷിപ് എന്നിവയിൽ ഫോറിൻ മെഡിക്കൽ ബിരുദധാരികൾക്കുവേണ്ടി 2021ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ റെഗുലേഷൻസ് അനുസരിച്ചുള്ള സ്ഥാപനങ്ങളിൽ മാത്രമേ അഡ്മിഷൻ നേടാവൂ.പ്രസ്തുത ചട്ടങ്ങൾക്ക് വിരുദ്ധമായി കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് നാഷണൽ മെഡിക്കൽ കമ്മിഷന്റെ അംഗീകാരം ലഭിക്കുകയില്ല.പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ എഫ്.എം.ജി പരീക്ഷ പാസായാൽ മാത്രമേ അവർക്ക് നാഷണൽ മെഡിക്കൽ കൗൺസിലിന്റെ രജിസ്‌ട്രേഷൻ ലഭിക്കൂ.നാളിതുവരെയുള്ള വിജയ ശതമാനം 29.62 ൽ താഴെ മാത്രമാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതിനാൽ ജിയോപൊളിറ്റിക്കൽ സാഹചര്യം വിലയിരുത്താതെ വിദേശ പഠനത്തിന് മുതിരരുത്.

വെറ്ററിനറി സയൻസ്

തൊഴിൽ സാദ്ധ്യതകൾ വിലയിരുത്തി കൂടുതൽ വിദ്യാർത്ഥികൾ ഇന്ന് വെറ്ററിനറി സയൻസ് ബിരുദ പ്രോഗ്രാമിന് മുന്നോട്ടു വരുന്നുണ്ട്.രാജ്യത്തിനകത്തും വിദേശത്തുമുള്ള തൊഴിലവസരങ്ങളാണ്‌ വിദ്യാർത്ഥികളെ ആകർഷിക്കുന്നത്.കൊവിഡിന് ശേഷം ഓമന മൃഗങ്ങളെ വളർത്തുന്നതിൽ വൻ വർദ്ധനവുണ്ടായിട്ടുണ്ട്.നീറ്റ് പരീക്ഷയുടെ റാങ്കിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളിലെ 85 ശതമാനം ബി.വി.എസ്‌സി സീറ്റുകളിലേക്ക് പ്രവേശനം.15 ശതമാനം അഖിലേന്ത്യ സീറ്റുകൾക്ക് വെറ്റിനറി കൗൺസിൽ ഒഫ് ഇന്ത്യയാണ് നീറ്റ് റാങ്കനുസരിച്ച് പ്രത്യേക കൗൺസലിംഗ് നടത്തുന്നത്.യു.പിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സീറ്റുകളിൽ 15 ശതമാനം വെറ്ററിനറി കൗൺസിലും ബാക്കി നീറ്റ് റാങ്ക് വഴിയും നേരിട്ട് നികത്തും.വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത രീതികൾ പ്രവേശനത്തിന് അനുവർത്തിച്ചുവരുന്നു. പുതുച്ചേരിയിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് 10 സീറ്റുകളും എൻ.ആർ.ഐ ക്വോട്ട സീറ്റുകളുമുണ്ട്.തമിഴ്‌നാട്,കർണാടക,രാജസ്ഥാൻ,പഞ്ചാബ്,ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ എൻ.ആർ.ഐ ക്വോട്ട നിലവിലുണ്ട്.ഡൽഹി,രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ആറോളം സ്വകാര്യ വെറ്റിനറി കോളേജുകളുണ്ട്.സ്വകാര്യ വെറ്റിനറി കോളേജുകളിൽ ചേരുന്നതിനുമുമ്പ് വെറ്റിനറി കൗൺസിലിന്റെ അംഗീകാരമുണ്ടോയെന്ന് വിലയിരുത്തണം.വികസിത രാജ്യങ്ങളിൽ നിന്നൊഴികെയുള്ള വെറ്ററിനറി ബിരുദത്തിന് വെറ്ററിനറി കൗൺസിലിന്റെ അംഗീകാരമില്ല.അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് പ്രാക്ടീസ് ചെയ്യാൻ സാധിക്കുകയില്ല.എന്നാൽ വികസിത രാജ്യങ്ങളിലെ ഡോക്ടർ ഒഫ് വെറ്ററിനറി മെഡിസിൻ (ഡി.വി.എം) പ്രോഗ്രാമിന് ഇന്ത്യയിൽ അംഗീകാരമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top