അടൂർ: ചൊവ്വാഴ്ച മുതൽ ആക്ഷേപങ്ങൾ പെരുമഴ പോലെ വന്നപ്പോഴും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിരുന്നില്ല. ഇന്നലെ നെല്ലിമുകളിലെ വീട്ടിലുണ്ടെന്ന് അറിഞ്ഞ് രാവിലെ മാദ്ധ്യമപ്രവർത്തകരെത്തി. എം.എൽ.എയുടെ ഔദ്യോഗിക വാഹനമില്ല. വീടിന്റെ വാതിൽ തുറന്നില്ല. ഫോണിൽ കിട്ടിയതുമില്ല.
ഇതേസമയം, രാഹുൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ട് ബി.ജെ.പിയുടെയും മഹിളാമോർച്ചയുടെയും ഡി.വൈ.എഫ്.ഐയുടെയും മാർച്ച്. ആക്ഷേപം കനത്തതോടെ എ.ഐ.സി.സിയും കെ.പി.സി.സിയും ഇടപെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാഹുൽ രാജിവച്ചേക്കുമെന്ന് അഭ്യൂഹം പരന്നു.
ഉച്ചയോടെ രാഹുൽ മാദ്ധ്യമങ്ങളെ കാണുമെന്ന് സുഹൃത്തുക്കളുടെ അറിയിപ്പ്. ഇതിനിടെ രാഹുൽ രാജിവച്ചതായി വാർത്തകൾ വന്നു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളെ അടുത്തുനിറുത്തി വാർത്താസമ്മേളനം ആരംഭിച്ചത് ഉച്ചയ്ക്ക് 1.10ന്. ഈ നിമിഷംവരെയും രാജിവച്ചിട്ടില്ലെന്ന രാഹുലിന്റെ വാക്കുകൾ ആശയക്കുഴപ്പമുണ്ടാക്കി.
യുവനടിയുടെ വെളിപ്പെടുത്തലും യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതും വാട്സാപ്പ് ചാറ്റുകളും ചോദ്യങ്ങളായി. തനിക്കെതിരെ നിയമപരമായി എന്തെങ്കിലും പരാതിയുണ്ടോയെന്ന് മാദ്ധ്യമങ്ങളോട് രാഹുൽ തിരിച്ചുചോദിച്ചു. എം. മുകേഷ് എം.എൽ.എയ്ക്കെതിരെ പരാതി ഉയർന്നപ്പോൾ സി.പി.എം എന്തുചെയ്തു. യുവതിയുമായുള്ള ശബ്ദരേഖ പുറത്തുവന്നിട്ടും എ.കെ. ശശീന്ദ്രൻ മന്ത്രിയായി തുടരുന്നില്ലേ എന്നും രുഹുലിന്റെ പ്രതിരോധം. രാഹുലിനെതിരെ പാർട്ടിക്കു ലഭിച്ച പരാതിയെപ്പറ്റി മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് രാഹുൽ തടയിട്ടു. തനിക്ക് പറയാനുള്ളത് കേട്ടിട്ട് ചോദ്യങ്ങൾ മതിയെന്ന് വിലക്ക്.
ആരും തന്റെ രാജി ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ, ഇപ്പോഴിത 1. 30ന് താൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചു. സർക്കാരിനെതിരെ പോരാട്ടം നടത്തുന്ന പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. ഭരണഘടനയിൽ വിശ്വസിക്കുന്ന താൻ ധാർമ്മികത ഉയർത്തിപ്പിടിച്ച് സ്ഥാനം ഒഴിയുന്നു തുടങ്ങി വാദങ്ങൾ നിരത്തി. തുടർന്ന് വീടിനകത്ത് കയറി വാതിലടച്ചു.
- അപ്രതീക്ഷിത വീഴ്ചയിൽ ഉലഞ്ഞ് കോൺഗ്രസിലെ യുവ ഗ്രൂപ്പ്
കോൺഗ്രസിൽ അവഗണിക്കാനാവാത്ത സ്വാധീനമുറപ്പിച്ച് മുന്നേറുമ്പോൾ പടനായകരിലൊൾക്ക് സംഭവിച്ച തിരിച്ചടി പാർടിയിലെ യുവ ഗ്രൂപ്പിനെ ആകെ ഉലച്ചു . രാഷ്ട്രീയത്തിലെ ധാർമ്മികതയെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പിൻകരുത്തായി മാറുമെന്ന് മുതിർന്ന നേതാക്കൾ ഏറെ പ്രതീക്ഷിക്കുകയും ചെയ്ത നേതാവാണ് ഇപ്പോൾ വിവാദത്തിൽ കുടുങ്ങി പാർടി പദവിയൊഴിഞ്ഞത്.
നിർണായകമായ പാലക്കാട് ഉപതിരഞ്ഞെടുപ്പിലാണ് യുവ ഗ്രൂപ്പ് എന്നു പിന്നീട് വിശേഷിപ്പിക്കപ്പെട്ട ഭാവിനേതാക്കളുടെ കൂട്ടായ്മ ഉദയം ചെയ്തത്. സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിന്റെപേരിൽ ഡോ. പി. സരിൻ പിണങ്ങിപ്പിരിയുകയും എതിർ സ്ഥാനാർത്ഥിയാവുകയും ചെയ്തതോടെ പാലക്കാട്ടെ വിജയം കോൺഗ്രസിന് അഭിമാനപ്രശ്നമായിരുന്നു. അതുനേടുകയും ചെയ്തു. പിന്നാലെ, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിനെതിരായ യുദ്ധത്തിൽ മുന്നണി പോരാളികളായി ഈ യുവനിര.
ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻവർക്കി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സോയ ജോസഫ് , തുടങ്ങിയവരാണ് പാലക്കാട്ട് മണ്ഡലം നിറഞ്ഞ് പ്രവർത്തിച്ചത്. പി.സി.വിഷ്ണുനാഥ്, അൻവർസാദത്ത് , ജ്യോതികുമാർചാമക്കാല തുടങ്ങിയ നേതാക്കൾ ഇവരെ നയിക്കാൻ മുന്നിൽ നിന്നു. പാലക്കാട്, നിലമ്പൂർ ഉപതിരഞ്ഞെടുപ്പുകൾക്കുശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഏറ്റവും പ്രശംസ ചൊരിഞ്ഞതും ഈ യുവകേസരികൾക്കാണ്. എല്ലാവരും ഒറ്റക്കെട്ടായി,ഒരു മനസോടെ പ്രവർത്തിച്ചെന്നും ഇത് ഭാവിയിൽ കോൺഗ്രസിന് വലിയ നേട്ടമുണ്ടാക്കുമെന്നുമുള്ള ഉത്തമ വിശ്വാസം പ്രതിപക്ഷ നേതാവിന് പിന്നാലെ മറ്റു മുതിർന്ന നേതാക്കളും പ്രകടിപ്പിച്ചിരുന്നു. ആ പ്രതീക്ഷകൾ പടർന്നു പന്തലിക്കുന്നതിനിടെയാണ് ഓർക്കാപ്പുറത്തുള്ള അടി.ഇവരെ ബ്രില്യന്റെന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവിനുതന്നെ ഒടുവിൽ തള്ളിപ്പറയേണ്ടിയും വന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നീലപ്പെട്ടി വിവാദമടക്കം വന്നെങ്കിലും കൂട്ടായ്മയുടെ കരുത്തിൽ അതെല്ലാം മറികടന്നു. അതിന് മുമ്പുള്ള മൂന്ന് തിരഞ്ഞെടുപ്പുകളിൽ ഷാഫി പറമ്പിൽ നേടിയതിനേക്കാൾ തിളക്കമുള്ള വിജയമാണ് രാഹുൽ കൈവരിച്ചത്. കെ.പി.സി.സിയുടെ സോഷ്യൽമീഡിയ വിഭാഗത്തിന് ചുക്കാൻ പിടിക്കുകയും തെറ്റിപ്പിരിഞ്ഞ് സി.പി.എം ക്യാമ്പിലെത്തുകയും ചെയ്ത ഡോ.പി.സരിനായിരുന്നു എതിരാളി. എന്നിട്ടും 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ ജയിച്ചത്. 2021 -ൽ 3857 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഷാഫിപറമ്പിൽ ജയിച്ച മണ്ഡലത്തിലായിരുന്നു രാഹുലിന്റെ മിന്നുന്ന തേരോട്ടം. അതിന്റെ തിളക്കമാണ് ഇപ്പോൾ നഷ്ടപ്പെട്ടത്.ഷാഫി-രാഹുൽ സഖ്യം കോൺഗ്രസിൽ ഒരു വിഭാഗത്തിന്റെ അതൃപ്തിക്കു പാത്രമായിരുന്നു.എന്നാൽ യുവാക്കൾക്കിടയിൽ വലിയ സ്വാധീനം സൃഷ്ടിക്കാൻ ഇവർക്കു കഴിഞ്ഞു.ഷാഫി കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ചപ്പോഴായിരുന്നു സംഘത്തിന്റെ ഉദയം.
നിയമപരമായി നേരിടും: രാഹുൽ
പത്തനംതിട്ട: ഇന്നത്തെ കാലത്ത് വ്യാജ ഓഡിയോ നിർമ്മിക്കാൻ ആർക്കും കഴിയുമെന്ന് ഗർഭഛിദ്രം നടത്താൻ യുവതിയെ പ്രേരിപ്പിച്ചെന്ന ആക്ഷേപത്തെപ്പറ്റി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തനിക്കെതിരെ പരാതി കൊടുത്താൽ നിയമപരമായി നേരിടും. യുവനടി റെനി ജോർജ് എന്റെ സുഹൃത്താണ്. അവർ എനിക്കെതിരെയാണ് പറഞ്ഞതെന്ന് കരുതുന്നില്ല. എഴുത്തുകാരി ഹണിഭാസ്കർ വാട്സാപ്പ് ചാറ്റിലൂടെ ബന്ധപ്പെടാറുണ്ടെന്ന് അവരുടെ സുഹൃത്തുക്കളോട് താൻ പറഞ്ഞെന്ന വെളിപ്പെടുത്തലും രാഹുൽ നിഷേധിച്ചു. ആക്ഷേപമുണ്ടെങ്കിൽ തെളിയിക്കാൻ ഹണി തയ്യാറാകണം. സൈബറിടത്തിൽ ഒരുപാട് അധിക്ഷേപങ്ങൾ കേൾക്കുന്നയാളാണ് താൻ. പരാതി നൽകാൻ പോയാൽ ഒരു പൊലീസ് സ്റ്റേഷൻ തന്നെ വേണ്ടിവരും.
പൊതുപരിപാടിയിൽ നിന്ന് രാഹുലിനെ മാറ്റി
പാലക്കാട്: ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ പൊതുപരിപാടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ യെ മാറ്റിനിർത്തി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങിൽ നിന്ന് രാഹുൽ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ വൈസ് ചെയർമാൻ അഡ്വ. ഇ.കൃഷ്ണദാസ് കത്ത് നൽകി.നഗരസഭയുടെ ഇന്നലത്തെ പരിപാടിയിൽ വിശിഷ്ടാതിഥിയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.
യൂത്ത് കോൺഗ്രസ്
ലോംഗ് മാർച്ച് മാറ്റി
തൃശൂർ: രാഹുൽ മാങ്കൂട്ടത്തിൽ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടർന്ന് യൂത്ത് കോൺഗ്രസ് ഇന്ന് തൃശൂരിൽ നടത്താനിരുന്ന ലോംഗ് മാർച്ച് മാറ്റിവച്ചു. വോട്ട് കൊള്ളയ്ക്ക് ചൂട്ടുപിടിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയായിരുന്നു മാർച്ച്. പറവട്ടാനി മുതൽ തൃശൂർ വരെ രാഹുൽ മാങ്കൂട്ടത്തിൽ മാർച്ച് നയിക്കുമെന്നാണ് അറിയിച്ചിരുന്നത്. 26ലേക്ക് മാർച്ച് മാറ്റിയതായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ അറിയിച്ചു.
