കൊച്ചി: തൃശൂർ ജില്ലയിലെ പാലിയേക്കരയിൽ ടോൾ നിരക്കിലെ വാർഷിക വർദ്ധനയ്‌ക്ക് ദേശീയപാതാ അതോറിറ്റിയുടെ അനുമതി. സെപ്തംബർ ഒമ്പത് വരെയുള്ള ടോൾ പിരിവ് വിലക്ക് അവസാനിച്ചാൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. റോഡിന്റെ ശോച്യാവസ്ഥ കണക്കിലെടുത്ത് ഹൈക്കോടതിയാണ് ദേശീയപാത 544ൽ ഇടപ്പള്ളി – മണ്ണുത്തി ഭാഗത്തെ ടോൾ പിരിവ് സ്റ്റേ ചെയ്തത്. റോഡിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടോയെന്ന് സെപ്തംബർ 9ന് ശേഷം കോടതി വിലയിരുത്തും.
ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറാണ് കരാർ കമ്പനി. എല്ലാ വർഷവും സെപ്തംബർ ഒന്നിനാണ്
നിരക്ക് പുതുക്കുക. ഈ വർഷം ഒരു ഭാഗത്തേക്കുള്ള നിരക്കിന് അഞ്ചു മുതൽ 15 രൂപ വരെ വർദ്ധനവുണ്ട്. കാറിന് 90 രൂപയിൽ നിന്ന് 95 ആയി. മടക്കയാത്രയുൾപ്പെടെ കാറിനുള്ള നിരക്ക് 140 ആയി തുടരും.
പുതുക്കിയ
നിരക്ക്
ഒരു വശത്തേക്ക്:
വാഹനം ……… പഴയ നിരക്ക് …………. പുതിയ നിരക്ക്
• കാർ ……… 90 ……… 95
• ചെറുകിട വാണിജ്യ വാഹനം ……… 160 ……… 165
• ബസ്, ട്രക്ക് ……… 320 ……… 330
• മൾട്ടി ആക്‌സിൽ ……… 515 ………530
മൾട്ടിപ്പിൾ
യാത്ര
വാഹനം ……… പഴയ നിരക്ക് …………. പുതിയ നിരക്ക്
• കാർ ……… 140 ……… 140
• ചെറുകിട വാണിജ്യ വാഹനം ……… 240 ……… 245
• ബസ്, ട്രക്ക് ……… 485 ……… 495
• മൾട്ടി ആക്‌സിൽ ……… 775 ……… 795
ദേശീയപാതയിൽ പുതിയ അടിപ്പാതകളുടെ നിർമ്മാണം കാരണം സർവീസ് റോഡുകൾ തകർന്ന് മണിക്കൂറുകൾ ഗതാഗതം കുരുങ്ങിയപ്പോഴാണ് ഹൈക്കോടതി ടോൾ പിരിവ് തടഞ്ഞത്.അടിപ്പാതകളുടെ നിർമ്മാണം മറ്റൊരു കമ്പനിക്കാണെന്ന വാദം,ഹൈക്കോടതിയും
സുപ്രീം കോടതിയും അംഗീകരിച്ചില്ല.ടോൾ പിരിവ് സ്റ്റേ ചെയ്തതിനെ തുടർന്ന് ആംബുലൻസ് ക്രെയിൻ സർവീസുകൾ ഉൾപ്പെടെ കരാർ കമ്പനി നിറുത്തി വച്ചിരിക്കുകയാണ്.
