ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ ഹമാസ് ഗാസ സമാധാന പദ്ധതിയിലെ ചില നിർദ്ദേശങ്ങൾ അംഗീകരിച്ചു. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ഇസ്രായേലി ബന്ദികളെയും വിട്ടയക്കാനുള്ള നിർദ്ദേശമാണ് ഹമാസ് അംഗീകരിച്ചത്. പദ്ധതിയിലെ ചില വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന് ഹമാസ് വ്യക്തമാക്കി.
- ഗാസയിലെ എല്ലാ ഇസ്രായേലി പൗരന്മാരെയും വിട്ടയക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതി ഹമാസ് അംഗീകരിച്ചിട്ടുണ്ട്.
- കാര്യങ്ങൾ അന്തിമമാക്കാൻ മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറാണെന്നും ഹമാസ് അറിയിച്ചു.
- ഇസ്രായേൽ ഗാസയിലെ ബോംബാക്രമണം ഉടൻ നിർത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു
ബന്ദികളാക്കിയ എല്ലാ ഇസ്രായേലി പൗരന്മാരെയും (ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും) വിട്ടയക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയിലെ നിർദ്ദേശങ്ങൾ അംഗീകരിച്ചതായി പ്രഖ്യാപിച്ച് ഹമാസ്. ടെലിഗ്രാമിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഹമാസ് ഇക്കാര്യം അറിയിച്ചത്. ട്രംപ് മുന്നോട്ടുവെച്ച സമാധാന ഉടമ്പടി ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് അംഗീകരിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പിനു പിന്നാലെയാണ് ഹമാസിന്റെ ഈ നീക്കം. അതെസമയം ട്രംപിന്റെ ഇരുപതിന പരിപാടിയിലെ എല്ലാ നിർദ്ദേശങ്ങളും അംഗീകരിക്കാൻ ഹമാസ് തയ്യാറല്ല. ഈ വിഷയങ്ങളിൽ കൂടുതൽ ചർച്ച ആവശ്യമാണെന്ന് ഹമാസ് വ്യക്തമാക്കി. കാര്യങ്ങൾ അന്തിമമാക്കുന്നതിനായി മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറാണെന്നും ഹമാസ് അറിയിച്ചു.
ഗാസയിൽ നിന്ന് ഹമാസ് വിട്ടുപോകണമെന്നും, ഗാസ ഭരണത്തിൽ ഹമാസിന് പങ്കുണ്ടാകില്ലെന്നതുമടക്കം നിരവധി നിർദ്ദേശങ്ങൾ ട്രംപും നെതന്യാഹുവും തയ്യാറാക്കിയ സമാധാന പദ്ധതിയിലുണ്ട്. സമാധാന ഉടമ്പടി അംഗീകരിക്കാൻ ഹമാസിന് അവസാന അവസരം നൽകുകയാണെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു
