സ്വർണവാതിൽപ്പാളി ഘോഷയാത്ര തുടങ്ങിയത് ഇളമ്പള്ളിയിൽ നിന്ന്

കോട്ടയം: ശബരിമലയിലെ സ്വർണ വാതിൽപ്പാളി ഘോഷയാത്ര 2019ൽ പുറപ്പെട്ടത് പള്ളിക്കത്തോട് ഇളമ്പള്ളി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്ന് വൻ ആഘോഷമായി. സ്ഥലം എം.എൽ.എകൂടിയായ ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജും നടൻ ജയറാമും അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറും ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തിരുന്നു. വാതിലിനു വേണ്ടിയുള്ള തേക്ക് തടിയും ഇളമ്പള്ളിയിൽ നിന്നാണ് കൊണ്ടുപോയത്. ചടങ്ങുകൾ നടത്തിയത് ദേവസ്വം ബോർഡിന്റെ അനുമതിയോടെയാണെന്ന് ഇളമ്പള്ളി ശ്രീധർമ്മ ശാസ്താ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു.

പതിനെട്ടാം പടിക്ക് ഇരുവശങ്ങളിലുമുള്ള 120 കിലോ വരുന്ന രണ്ട് മണികൾ പള്ളിക്കത്തോട് സ്വദേശികളായ രണ്ട് പേരാണ് 2017ൽ സ്പോൺസർ ചെയ്തത്. അന്നും ക്ഷേത്രത്തിൽ നിന്നായിരുന്നു ഘോഷയാത്ര. ഈ ബന്ധമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ക്ഷേത്രോപദേശക സമിതിയെ കൂടുതൽ അടുപ്പിച്ചത്. പള്ളിക്കത്തോട് സ്വദേശികളായ അജികുമാർ, സി.കെ. വാസുദേവൻ എന്നിരുടെ ഇടപെടലിൽ വാതിലിനുള്ള തടിയും ക്ഷേത്ര പരിസരത്ത് നിന്നാണ് കൊണ്ടുപോയത്. തടി ഗുരുവായൂരിൽ എത്തിച്ച് നന്ദനാചാരി എന്ന തച്ചൻ വാതിൽ പണിതു. 2019 മാർച്ച് 11നായിരുന്നു ഘോഷയാത്രാ ചടങ്ങുകൾ. രാവിലെ ആറോടെയാണ് ഇളമ്പള്ളി ക്ഷേത്രത്തിൽ എത്തിച്ചത്. അമ്പലപ്പുഴ പേട്ടതുള്ളൽ സംഘത്തിന്റെ രഥമാണ് ഘോഷയാത്രയ്ക്ക് ഒരുക്കിയത്.

ഏത് അന്വേഷണത്തോടും സഹകരിക്കും

ക്ഷേത്രത്തിന് പ്രശസ്തിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ദേവസ്വം ബോർഡിന്റെ അനുമതി രേഖാമൂലം വാങ്ങിയിരുന്നു. ഇതിന്റെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റിയോ മറ്റോ നാട്ടിൽ പണപ്പിരിവ് നടത്തിയതായി അറിയില്ല. പൂജയ്ക്കും നോട്ടീസിനും ചടങ്ങിനും ഉൾപ്പെടെയുള്ള ചെലവ് നടത്തിയത് ഉപദേശക സമിതിയാണ്. നാട്ടിലെ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല. ശബരിമലയുമായി ഏറെ അടുപ്പമുള്ള ക്ഷേത്രമാണ് ഇളമ്പള്ളിയിലേത്. വിവാദത്തിൽ സങ്കടമുണ്ട്. സത്യം അയ്യപ്പൻ വെളിച്ചത്തുകൊണ്ടുവരും. അന്വേഷണത്തോട് പൂർണമായും സഹകരിക്കും.

ഉണ്ണികൃഷ്ണൻ നായർ,​

ഉപദേശക സമിതി പ്രസിഡന്റ്,​

ഇളമ്പള്ളി ശ്രീധർമ്മ ശാസ്താ ക്ഷേത്രം

  • വിവാദത്തിന്റെ നാൾവഴികൾ

1998 സെപ്തംബർ 4ശബരിമല ശ്രീകോവിലും മേൽക്കൂരയും ദ്വാരപാലക ശില്പങ്ങളും ഉൾപ്പെടെ 18 കോടി രൂപ ചെലവിൽ

30.3 കിലോ സ്വർണവും 1900 കിലോ ചെമ്പും ഉപയോഗിച്ച് പൊതിഞ്ഞ് വിജയ് മല്യ വഴിപാടായി സമർപ്പിച്ചു

1999 ദാരുശില്പങ്ങളിൽ സ്വർണം പൊതിഞ്ഞ പാളികൾ പിടിപ്പിച്ചു. ഈ സമയം ജി.കെ.മേനോൻ ദേവസ്വം

പ്രസിഡന്റ്,​കണ്ഠരര് മഹേശ്വരര് തന്ത്രി,​മകൻ കണ്ഠരര് മോഹനര് സഹായി

2019 ജൂലായ് ഏഴ് ശ്രീകോവിലിന്റെ വാതിലുകളുടെയും ദ്വാരപാലകശില്പങ്ങൾ പൊതിഞ്ഞ ചെമ്പുതകിടുകളുടെയും അറ്റകുറ്റപ്പണിക്ക് ബോർഡ് ഉത്തരവ്.

 20 ദിവസത്തിനു ശേഷം ദാരുശില്പങ്ങളിലെ ചെമ്പുതകിടുകൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് ഫാക്ടറിയിലെത്തിച്ച് സ്വർണം പൂശി തിരികെ എത്തിക്കാൻ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ദേവസ്വം ബോർഡ് പ്രത്യേകം കത്തുനൽകി.  പാളികൾ ചെന്നൈയിലെത്തിച്ചത് 39 ദിവസത്തിനുശേഷം  42 കിലോ തൂക്കമുണ്ടായിരുന്ന പാളികളിൽ 394.6ഗ്രാം സ്വർണം പൂശി തിരികെ എത്തിച്ചപ്പോൾ 38കിലോ.  തൂക്കം കുറഞ്ഞത് എങ്ങനെയെന്നും പാളികൾ ഫാക്ടറിയിലെത്തിക്കാൻ വൈകിയതും അന്വേഷിച്ചില്ല. എ.പത്മകുമാറായിരുന്നു ദേവസ്വം പ്രസിഡന്റ്.

2020 ദാരുശില്പ പീഠങ്ങൾക്ക് മങ്ങലേറ്റു. പുതിയത് നിർമ്മിക്കാമെന്ന് സ്പോൺസർ ദേവസ്വത്തെ അറിയിച്ചു. സഹായിയെത്തി അളവെടുത്തു.

2021 മൂന്നുപവൻ സ്വർണം പൂശിയ രണ്ടു പീഠങ്ങൾ ശബരിമലയിൽ സമർപ്പിച്ചു. ദാരുശില്പപീഠങ്ങളിൽ പിടിപ്പിച്ചെങ്കിലും വലിപ്പക്കൂടുതലാണെന്ന് ബോർഡ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറിയിച്ചു.

2023 ദാരുശില്പങ്ങളിൽ കേടുപാടുണ്ടെന്നും അറ്റകുറ്റപ്പണി നടത്തണമെന്നും തന്ത്രി കണ്ഠരര് രാജീവരര്.

2024 അറ്റകുറ്റപ്പണികൾ നടത്താമെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി ഇ-മെയിൽ സന്ദേശമയച്ചു. ബോർഡ് അനുമതി നൽകി.

സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണപീഠങ്ങൾ നൽകിയാൽ കൂടുതൽ പണച്ചിലവില്ലാതെ സ്വർണം പൂശാൻ കഴിയുമെന്നും സൂചിപ്പിച്ചു.

2025 സെപ്തംബർ 7 രാത്രി നടയടച്ചശേഷം ദാരുശില്പത്തിലെ സ്വർണം പൂശിയ പാളികൾ അഴിച്ചെടുത്ത് ചെന്നൈയിലേക്ക് കൊണ്ടുപോയി.

2025 സെപ്തബംർ 8 പ്രവൃത്തികൾക്കെതിരെ സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.

2025 സെപ്തംബർ 9 ചെന്നൈയിൽ കൊണ്ടുപോയ പാളികൾ തിരികെ എത്തിക്കാൻ കോടതി നിർദ്ദേശിച്ചു.

സ്വർണപീഠങ്ങൾ സ്ട്രോംഗ് റൂമിലുള്ള കാര്യം ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് എങ്ങനെ അറിയാമെന്നും ചോദിച്ചു.

2025 സെപ്തംബർ 10 സ്വർണപാളികൾ ഉരുക്കിയതായി ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.

മെയിൽ അയച്ചപ്പോൾ സഹായിക്ക് തെറ്റുപറ്റിയതാണ് സ്വർണപീഠ പരാമർശമെന്ന് പോറ്റിയുടെ മറുപടി.

രേഖകൾ പിടിച്ചെടുത്ത് ഹാജരാക്കാനും സ്വർണപീഠങ്ങൾ കണ്ടെത്താനും കോടതി നിർദ്ദേശിച്ചു.

2025 സെപ്തംബർ 13,14 ദേവസ്വം വിജിലൻസ് സ്ട്രോംഗ് റൂമിൽ നടത്തിയ പരിശോധനയിൽ ദ്വാരപാലക പീഠങ്ങളില്ലെന്ന് കണ്ടെത്തി.

2025 സെപ്തംബർ 29 ശബരിമലയിൽ ലഭിക്കുന്ന സ്വർണത്തിന് കണക്കും രജിസ്റ്ററുമില്ലെന്ന് കോടതി. സ്ട്രോംഗ് റൂം പരിശോധിക്കാനും

കണക്കെടുപ്പ് നടത്താനും നിർദ്ദേശം. മേൽനോട്ടത്തിന് റിട്ട.ഹൈക്കോടതി ജസ്റ്റിസ് കെ.ടി.ശങ്കരനെ നിയോഗിച്ചു.

2025 സെപ്തംബർ 30 2021ൽ കാണാതായ സ്വർണം പൂശിയ പീഠങ്ങൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി.

2025 ഒക്ടോബർ 2 പുതിയ ചെമ്പുപാളികളിലാണ് 2019ൽ തങ്ങൾ ഇലക്ട്രോ പ്ലേറ്റിംഗ് നടത്തിയതെന്ന് ‌സ്മാ‌ർട്ട് ക്രിയേഷൻസ് പ്രതിനിധി

2025 ഒക്ടോബർ 3 കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്ത്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top