ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താൻ്റെ നൂറിലേറെ സൈനികർ കൊല്ലപ്പെട്ടു’; വെളിപ്പെടുത്തലുമായി ലഫ്റ്റനൻ്റ് ജനറൽ രാജീവ് ഘായ്

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന് വലിയ നഷ്ടങ്ങൾ ഉണ്ടായെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നൂറിലേറെ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടെന്ന വെളിപ്പെടുത്തൽ

 ഇന്ത്യൻ സൈന്യം പാകിസ്താനെതിരെ നടത്തിയ ‘ ഓപ്പറേഷൻ സിന്ദൂർ ‘ സൈനിക നടപടിയിൽ പാകിസ്താന് നൂറിൽ അധികം സൈനികരെ നഷ്ടപ്പെട്ടതായി കരസേന മേധാവി ലെഫ്റ്റനൻ്റ് ജനറൽ രാജീവ് ഘായ്. ഓഗസ്റ്റ് 14ന് പാകിസ്താൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച മരണാനന്തര ബഹുമതികളുടെ എണ്ണം സൂചിപ്പിക്കുന്നത് ഇതാണ്. ഐക്യരാഷ്ട്രസഭയുടെ സൈനിക മേധാവികളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെയ് 9 നും 10നും ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിലെ ഒന്നിലധികം വ്യോമതാവളങ്ങൾ ആക്രമിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു. പാകിസ്താൻ ഡ്രോണുകൾ നിരന്തരം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചതിനെത്തുടർന്നാണ് പാക് വ്യോമതാവളങ്ങൾ ആക്രമിച്ചത്. പാകിസ്താൻ്റെ 11 വ്യോമതാവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. അതിൽ എട്ട് വ്യോമതാവളങ്ങൾ, മൂന്ന് ഹാംഗറുകൾ, നാല് റഡാറുകൾ എന്നിവ തകർത്തു. ഒരു സി-130 വിമാനം, ഒരു എഇഡബ്ല്യു&സി വിമാനവും, അഞ്ച് യുദ്ധവിമാനങ്ങളും തകർത്തെന്നും അദ്ദേഹം പറഞ്ഞു.


പാകിസ്താൻ ഓഗസ്റ്റ് 14 ന് അവരുടെ മരണാനന്തര ബഹുമതികളുടെ ലിസ്റ്റ് പുറത്തുവിട്ടപ്പോൾ, അതിലെ മരണാനന്തര ബഹുമതികളുടെ എണ്ണം പാകിസ്ഥാന് നിയന്ത്രണ രേഖയിൽ (LoC) നൂറിൽ അധികം സൈനികരെ നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കുന്നു. നിയന്ത്രണ രേഖയിൽ സൈനിക നടപടികൾ നടത്തി, ഇതിനായി ഞങ്ങൾ തയ്യാറെടുത്തിരുന്നു. പാകിസ്താൻ സൈന്യവും അവരുടെ മേധാവിയും സമ്മർദ്ദത്തിലായിരുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹത്തിന് തൻ്റെ പ്രതിച്ഛായ മാത്രമല്ല, പാകിസ്താൻ സൈന്യത്തിൻ്റെ പ്രതിച്ഛായയും പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടായിരുന്നു.

‘ഓപ്പറേഷൻ സിന്ദൂർ’ എന്നത് സൈനിക കൃത്യതയും നയതന്ത്രപരമായ ചാതുര്യവും ഒരുമിച്ചുള്ള ഒരു പ്രവർത്തനമായിരുന്നു. സൈനിക കൃത്യതയും നയതന്ത്രപരമായ ചാതുര്യവും, വിവരങ്ങൾ ലഭിക്കാനുള്ള മുൻ‌തൂക്കവും സാമ്പത്തിക സമ്മർദ്ദവും ഇതിൽ ഉൾപ്പെട്ടിരുന്നു. 1960 ലെ സിന്ധുജല കരാർ, പഹൽഗാമിൽ ഭീകരാക്രമണം നടന്ന നിമിഷം തന്നെ പ്രവർത്തനരഹിതമാക്കിയതിനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ഞങ്ങളുടെ സൈനിക നടപടികൾ കൃത്യമായ ലക്ഷ്യം വെച്ചുള്ളതും നിയന്ത്രിതവുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താൻ ഇന്ത്യയിലേക്ക് ഡ്രോണുകൾ അയച്ചത് പൂർണ്ണ പരാജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ട് രാജ്യങ്ങളിലെയും ഡിജിഎംഒമാർ തമ്മിൽ സംസാരിച്ചതിന് ശേഷവും പാകിസ്ഥാൻ ഡ്രോണുകൾ അയച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. നമ്മുടെ സൈനികർക്കും വസ്തുവകകൾക്കും നാശനഷ്ടങ്ങൾ വരുത്താൻ വേണ്ടിയാണ് അവർ വിവിധതരം ഡ്രോണുകൾ ഉപയോഗിച്ചത്. എന്നാൽ അതെല്ലാം പൂർണ്ണ പരാജയമായിരുന്നു. ഈ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യ പാകിസ്താനിലെ വിവിധ കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top