സീറ്റ് ധാരണ പൊളിച്ച് ജെ.ഡി.യു, ചിരാഗ് ചോദിച്ച സീറ്റുകളിലും സ്ഥാനാ‌ർത്ഥികൾ, മന്ത്രിമാർ ഉൾപ്പെടെ 57 പേരെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 57 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി ജനതാദൾ (യുണൈറ്റഡ്). അനന്ത് കുമാർ,അഞ്ച് സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ അടങ്ങിയ പട്ടികയിൽ ചിരാഗ് പാസ്വാന്റെ ലോക് ജൻ ശക്തി ആവശ്യപ്പെട്ട സീറ്റുകളുമുണ്ട്. എൻ.ഡി.എ സീറ്റ് ധാരണ പൊളിച്ചുകൊണ്ടാണ് ജെ.ഡി.യു നീക്കം.

ചിരാഗ് എൻ.ഡി.എ സീറ്റു ചർച്ചയിൽ അവകാശവാദമുന്നയിച്ച മോർവ,സോൻബർസ,രാജ്ഗിർ,ഗൈഘട്ട്,മതിഹാനി എന്നീ സീറ്റുകളിൽ ജെ.ഡി.യു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവ ചിരാഗിന് കൊടുക്കാൻ ധാരണയായെന്ന വാർത്തയാണ് ഇതോടെ പൊളിഞ്ഞത്. 2020ൽ മോർവയിലും ഗൈഘട്ടിലും ആർ.ജെ.ഡിയും രാജ്ഗിറിലും സോൺബർസയിലും ജെ.ഡി.യുവുമാണ് വിജയിച്ചത്. മതിഹാനിയിൽ ലോക് ജനശക്തി പാർട്ടി ലേബലിൽ ജയിച്ച രാജ്കുമാർ സിംഗ് പിന്നീട് ജെ.ഡി.യുവിലേക്ക് മാറി.

ശ്രാവൺ കുമാർ(നളന്ദ),വിജയ് കുമാർ ചൗധരി (സരരഞ്ജൻ),മഹേശ്വർ ഹസാരി (കല്യാൺപൂർ),മദൻ സാഹ്നി (ബഹാദൂർപൂർ), രത്‌നേഷ് സാദ(സോൻബർസ) എന്നിവരാണ് ആദ്യ പട്ടികയിൽ ഇടം നേടിയ മന്ത്രിമാർ. ആദ്യ പട്ടികയിൽ രത്‌നേഷ് സാദ(സോൻബർസ),വിദ്യാസാഗർ നിഷാദ്(മോർവ),ധുമാൽ സിംഗ്(എക്മ),കൗശൽ കിഷോർ(രാജ്ഗിർ) തുടങ്ങിയ പ്രമുഖരുണ്ട്.

അതിനിടെ 29 സീറ്റുകൾ ഉറപ്പിച്ച ചിരാഗ് പാസ്വാന്റെ എൽ.ജെ.പി ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 14 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടു.

സ്ഥാനാർത്ഥി പട്ടിക

പൂർത്തിയാക്കി ബി.ജെ.പി

ഇന്നലെ രണ്ട് പട്ടികകൾ കൂടി പുറത്തുവിട്ട് ബി.ജെ.പി സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കി. ഇന്നലെ ആദ്യം

12 മണ്ഡലങ്ങളിലെ രണ്ടാം പട്ടികയും രാത്രി വൈകി 18 പേരുടെ മൂന്നാം സ്ഥാനാർത്ഥി പട്ടികയുമാണ് പാർട്ടി പ്രഖ്യാപിച്ചത്. 71 സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിച്ചിരുന്നു. എൻ.ഡി.എയിൽ ജെ.ഡി.യുവും ബി.ജെ.പിയും 101 സീറ്റുകളിൽ വീതം മത്സരിക്കാനാണ് ധാരണ.

കഴിഞ്ഞ ദിവസം പാർട്ടിയിൽ ചേർന്ന പ്രശസ്‌ത ഗായിക മൈഥിലി താക്കൂർ(അലിനഗർ),മുൻ ഐ.പി.എസ് ഓഫീസർ ആനന്ദ് മിശ്ര(ബക്‌സർ) തുടങ്ങിയവർ രണ്ടാം പട്ടികയിലുണ്ട്.

ഛോട്ടി കുമാരി(ഛപ്ര),ബീരേന്ദ്ര കുമാർ(റോസേര),മഹേഷ് പാസ്വാൻ(അഗിയോൺ) തുടങ്ങിയ പ്രമുഖരെയും ഉൾപ്പെടുത്തി. 71 പേരുടെ ആദ്യ പട്ടിക ബി.ജെ.പി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top