മൂന്ന് കപ്പലുകൾ ഒരേസമയം നീറ്റിലിറക്കി

കൊച്ചി: ഒരേസമയം മൂന്നു കപ്പലുകൾ നീറ്റിലിറക്കി ചരിത്രം കുറിച്ച് കൊച്ചി കപ്പൽശാല. രണ്ടു കൂറ്റൻ ഡ്രഡ്‌ജറുകൾ കൂടി നിർമ്മിക്കാൻ ഡ്രഡ്‌ജിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ ഓർഡർ നൽകി. രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്‌ജർ നിർമ്മിച്ച് കൈമാറിയതിന് പിന്നാലെയാണ് കോർപ്പറേഷൻ ചെയർമാൻ ഡോ. എം. അംഗമുത്തു പുതിയ ഓർഡറിന് വാഗ്ദാനം നൽകിയത്.

നാവികസേനയ്ക്ക് വേണ്ടി നിർമ്മിച്ച അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പൽ,ഹൈബ്രിഡ് ഇലക്ട്രിക് മെഥനോൾറെഡി കമ്മിഷനിംഗ് സർവീസ് ഓപ്പറേഷൻ വെസൽ,ഡി.സി.ഐ ഡ്രഡ്‌ജ് ഗോദാവരി എന്നിവയാണ് ഇന്നലെ കപ്പൽശാലയിൽ നീറ്റിലിറക്കിയത്. ആറാമത്തെ അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലിന്റെ നീറ്റിലിറക്കൽ വൈസ് അഡ്മിറൽ ആർ. സ്വാമിനാഥന്റെ ഭാര്യ രേണു രാജാറാം ചെയ്തു. 12,000 ക്യൂബിക് മീറ്റർ ശേഷിയുള്ള ഡി.സി.ഐ ഡ്രഡ്‌ജ് ഗോദാവരിയുടെ നീറ്റിലിറക്കൽ ഡ്രഡ്ജിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യയിലെ ഏറ്റവും മുതിർന്ന ജീവനക്കാരി ശിരോഭൂഷണം സുജാതയും തീരത്തുനിന്ന് ദൂരെ സ്ഥിതിചെയ്യുന്ന കാറ്റാടിപ്പാടങ്ങളുടെ കമ്മിഷനിംഗ്,സർവീസ് എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഹൈബ്രിഡ് ഇലക്ട്രിക് ഓപ്പറേഷൻ വെസലിന്റെ നീറ്റലിറിക്കൽ കൊച്ചി പോർട്ട് അതോറിട്ടി ചെയർപേഴ്‌സൺ ബി. കാശിവിശ്വനാഥന്റെ ഭാര്യ വസന്തയും നിർവഹിച്ചു.

ചടങ്ങിൽ നാവികസേന വൈസ് അഡ്മിറൽ ആർ. സ്വാമിനാഥൻ,കൊച്ചി പോർട്ട് അതോറിട്ടി ചെയർപേഴ്‌സൺ ബി. കാശിവിശ്വനാഥൻ,ഡ്രഡ്ജിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ഡോ. എം. അംഗമുത്തു,പെലാജിക് വിൻഡ് സർവീസസ് സി.ഇ.ഒ ആന്ദ്രെ ഗ്രോനെവെൽഡ്,കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top