ദുർഭരണത്തിന് ജനം മറുപടി നൽകും: ആര്യാടൻ ഷൗക്കത്ത്

കോട്ടയം: എൽ.ഡി.എഫ് സർക്കാരിന്റെ ഒമ്പത് വർഷത്തെ ദുർഭരണത്തിനെതിരെ ഈ ഉപതിരഞ്ഞെടുപ്പിലൂടെ ജനം മറുപടി നൽകുമെന്ന് നിലമ്പൂരിലെ യു.ഡിഎ.ഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. ഇന്നലെ പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച് ശേഷം ആര്യാടൻ ഷൗക്കത്ത് കേരളകൗമുദിയോട് സംസാരിക്കുന്നു.

നിലമ്പൂരിൽ യു.ഡി.എഫിന്റെ ജയസാദ്ധ്യത?

തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുൻപുള്ള സെമിഫൈനലാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്. എൽ.ഡി.എഫ് സർക്കാരിന്റെ ഒമ്പത് വർഷത്തെ ദുർഭരണത്തോട് ജനങ്ങൾക്കിടയിൽ പ്രതിഷേധം വ്യാപകമാണ്. മലയോര മേഖലയിൽ വന്യമൃഗ ആക്രമണം തുടർക്കഥയായിട്ടും സർക്കാർ തുടരുന്ന നിസംഗതയും വികസനകാര്യത്തിൽ നിലമ്പൂരിനോടുള്ള അവഗണനയും വോട്ടാകും.

പി.വി.അൻവർ താങ്കൾക്കെതിരെ തുടക്കത്തിലേ തിരിഞ്ഞത് കല്ലുകടിയായില്ലേ?

അൻവർ വിഷയത്തിൽ കോൺഗ്രസ്,യു.ഡിഎഫ് നേതാക്കൾ പ്രതികരിച്ചിട്ടുണ്ട്. ഇനി ഒരു വിവാദത്തിനില്ല.

അൻവറിനെ ചൊല്ലി യു.ഡിഎഫ് നേതാക്കൾക്കിടയിൽ ഭിന്നസ്വരമാണല്ലോ?

മാദ്ധ്യമങ്ങളുടെ തെറ്റായ വ്യാഖ്യാനമാണത്. ഒരേ അഭിപ്രായമാണ് പ്രതിപക്ഷ നേതാവും,കെ.പി.സി.സി പ്രസിഡന്റും,യു.ഡി.എഫ് കൺവീനറും പ്രകടിപ്പിച്ചത്. നേതാക്കൾക്കിടയിൽ ഭിന്നതയില്ല.

എം.സ്വരാജ് ഇടതുസ്ഥാനാർത്ഥിയായി വന്നതിനെ എങ്ങനെ കാണുന്നു?

പ്രചാരണ രംഗത്ത് യു.ഡി.എഫ് ഒരുപാട് മുന്നിലാണ്. എതിർ സ്ഥാനാർത്ഥി കൂടി വരുമ്പോഴാണ് തിരഞ്ഞെടുപ്പിൽ ആവേശവും ചൂടും വരുന്നത്. പ്രതിരോധ നിരയിൽ ആളുണ്ടെങ്കിലേ ഫോർവേഡിന് ഗോൾ അടിക്കാൻ ആവേശം വരൂ. അതുകൊണ്ട് നല്ല മത്സരമായി കാണുന്നു.

ഉമ്മൻചാണ്ടിയുമായുള്ള ബന്ധം?

ഉമ്മൻചാണ്ടി സാർ എനിക്ക് പിതൃതുല്യനായിരുന്നു. നിലമ്പൂരിനെ ഒരുപാട് സ്നേഹിച്ച വ്യക്തി. എന്റെ പിതാവിനൊപ്പം പ്രവർത്തിച്ച അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾ ഒപ്പമുള്ളതിനാലാണ് ഇവിടെ വരണമെന്നും കല്ലറയിൽ പൂക്കളർപ്പിച്ച് അനുഗ്രഹം തേടണമെന്നും വിചാരിച്ചത്.

ജനം ആഗ്രഹിക്കുന്നത് ഭരണത്തുടർച്ച: എം. സ്വരാജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടർച്ചയ്ക്ക് ജനം സജ്ജരായി എന്ന് വ്യക്തമാക്കുന്ന തിരഞ്ഞെടുപ്പായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മാറുമെന്ന് എം. സ്വരാജ്. നിലമ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം കേരളകൗമുദിയോട് സ്വരാജ് സംസാരിക്കുന്നു.

?എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയോ

വൈകിയിട്ടില്ല. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അനുസരിച്ച് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസത്തിന് മുൻപ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ മതി. 30ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. ഞാൻ മത്സരിക്കനാണ് പ്രതിപക്ഷം ആഗ്രഹിച്ചത്. അവർക്കും നന്ദി.

?നിലമ്പൂരിൽ ഇടതുപക്ഷത്തിന്റെ വിജയ സാദ്ധ്യത

 വിജയ സാദ്ധ്യതയുള്ള അന്തരീക്ഷമാണ്. ജനങ്ങൾ ഭരണതുടർച്ച ആഗ്രഹിക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും ചുമതലയൊഴിഞ്ഞ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. എൽ.ഡി.എഫ് സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഈ തിരഞ്ഞെടുപ്പും മാറും.

?യു.ഡി.എഫുമായി തെറ്റി അൻവർ മത്സരത്തിനിറങ്ങിയാലോ

തിരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാം. അതിനെ നിഷേധിക്കാനാവില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കുന്ന കാര്യമല്ലയിത്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് നാടിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് മുന്നോട്ടു പോകും.

?തുടർഭരണം കിട്ടിയ ഒരു സർക്കാരിന്റെ അവസാന ഘട്ടത്തിലെ ഉപതിരഞ്ഞെടുപ്പ് എങ്ങനെ വിലയിരുത്തപ്പെടും

ഉറപ്പായും സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടും. സർക്കാർ നടത്തിയിട്ടുള്ള വികസന,ജനക്ഷേമ പ്രവർത്തനങ്ങളാണ് പ്രധാനം. അതെല്ലാം ഇപ്പോൾ തന്നെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. രാഷ്ട്രീയത്തിന് അതീതമായി അക്കാര്യങ്ങളിൽ ജനങ്ങൾ അഭിപ്രായവും പ്രകടിപ്പിക്കുന്നുണ്ട്.

?യു.ഡി.എഫിലെ പ്രശ്നങ്ങൾ

അക്കാര്യം ഞങ്ങൾ ചർച്ച ചെയ്യുന്നില്ല. മഴവിൽ സഖ്യമൊക്കെ കാണുന്നുണ്ടല്ലോ. കാത്തിരുന്നു കാണാം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top