അങ്കണവാടിയിൽ ആഴ്ചയിൽ 3ദിവസം മുട്ടയും പാലും

ആലപ്പുഴ: അങ്കണവാടികളിൽ ബിരിയാണി നൽകാനുള്ള തീരുമാനത്തിന് പുറമേ, നിലവിൽ നൽകുന്ന മുട്ടയുടെയും പാലിന്റെയും അളവ് വർദ്ധിപ്പിച്ച് വനിത ശിശുവികസന വകുപ്പ്. അങ്കണവാടികളിൽ പോഷകബാല്യം പദ്ധതി മുഖേനയാണ് പാലുംമുട്ടയും നൽകി വരുന്നത്.

കഴിഞ്ഞവർഷം വരെ ആഴ്ചയിൽ രണ്ട് ദിവസമായിരുന്നു മുട്ടയും പാലും നൽകിയിരുന്നത്. ഇതാണിപ്പോൾ മൂന്ന് ദിവസമാക്കി വിപുലപ്പെടുത്തിയത്. ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളിൽ മുട്ടയും തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിൽ പാലും നൽകും. പദ്ധതിക്കായി 79.17 കോടി രൂപയാണ് അനുവദിച്ചത്.

ഗുണഭോക്താക്കളുടെ എണ്ണം അങ്കണവാടി ലെവൽ മോണിട്ടറിംഗ് ആൻഡ് സപ്പോർട്ടിംഗ് കമ്മിറ്റി കൂടി തീരുമാനിക്കണം. പാലുംമുട്ടയും വിതരണം ചെയ്യുന്നതിന് തദ്ദേശസ്ഥാപന തലത്തിൽ ടെൻഡർ വിളിക്കാനും നിർദ്ദേശം നൽകി.

പോഷകബാല്യം പദ്ധതി

 കുട്ടികളിലെ പോഷകാഹാരക്കുറവ്, വളർച്ച മുരടിക്കൽ, ഭാരക്കുറവ് എന്നിവ പരിഹരിക്കുക, സീറോ ഹംഗ‌ർ കൈവരിക്കുക എന്നതാണ് പോഷകബാല്യം പദ്ധതിയുടെ ലക്ഷ്യം.

 ട്രാൻസ്‌പോർട്ടേഷൻ ചാർജ് ഉൾപ്പടെ ഒരു മുട്ടയ്ക്ക് 10 ഉം ഒരുലിറ്റർ പാലിന് 60ഉം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരുകുട്ടിക്ക് ഒരുദിവസം 125മി.ലി. പാൽ നൽകണം

 ഈ ദിവസങ്ങളിൽ കുട്ടി ഹാജരായില്ലെങ്കിൽ അടുത്തദിവസം തൈരോ പുളിശേരി ആയോ മാറ്റി ഉച്ചഭക്ഷണത്തോടൊപ്പം നൽകാനും ഉത്തരവിൽ പറയുന്നു

മുട്ട, പാൽ എന്നിവ നൽകുന്നതിനുള്ള തുക : 79.17 കോടി

സംസ്ഥാനത്തെ അങ്കണവാടികൾ- 33115

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top