വാണിജ്യ സിലിണ്ടറിന് 140 രൂപ കുറഞ്ഞിട്ടും,​ കത്തുന്ന വിലയിൽ  ഹോട്ടൽ ഭക്ഷണം

കോട്ടയം : മൂന്നു മാസത്തിനിടെ വാണിജ്യ സിലിണ്ടറിന് 140 രൂപ കുറഞ്ഞിട്ടും ഹോട്ടൽവിഭവങ്ങളുടെ വില കുറയ്ക്കാൻ തയ്യാറാകാതെ വില ഉയർത്തി ഉടമകളും, ബേക്കറികളും. 19 കിലോ വരുന്ന സിലിണ്ടറിന് മേയിൽ 58 രൂപയും, ജൂണിൽ 25 ഉം, ജൂലായിൽ 57.50 രൂപയും കേന്ദ്രസർക്കാർ കുറച്ചിരുന്നു. 1812 രൂപയിൽ നിന്ന് 1672 രൂപയായി ചെലവ് കുറഞ്ഞിട്ടും വിലകുറയ്ക്കാത്ത ഹോട്ടലുകളുടെ നടപടിക്കെതിരെ പ്രതിഷേധമുയരുകയാണ്. നല്ല കച്ചവടമുള്ള ഹോട്ടലിൽ ദിവസം നാലു സിലിണ്ടർ വരെ വേണ്ടിവരും. ആവശ്യത്തിന് സിലിണ്ടർ ലഭ്യമല്ലാത്തതിനാൽ കരിഞ്ചന്തയിൽ നിന്ന് അധിക വില നൽകി വാങ്ങേണ്ടിവരുമെന്നാണ് ഹോട്ടൽ ഉടമകളുടെ വിശദീകരണം. എന്നാൽ വാണിജ്യ സിലിണ്ടർ എപ്പോഴും ലഭ്യമാണെന്നും ക്ഷാമമില്ലെന്നും വിതരണ ഏജൻസികൾ പറയുന്നു. കോഴി ഇറച്ചി ഉപയോഗിച്ച് വിവിധ പേരുകളിലുള്ള മലബാർ വിഭവങ്ങൾക്ക് തോന്നുന്ന വിലയാണ് ഈടാക്കുന്നത് , മീനിന്റെയും ഇറച്ചിയുടെയും വില ഇടിഞ്ഞാലും വില കുറയ്ക്കില്ല. കൂട്ടുകയേ ഉള്ളൂ.

മസാല ദോശയിൽ ‘മസാല’ പേരിന്

നെയ് റോസ്റ്റ്, മസാല ദോശ ഇനങ്ങൾക്ക് 110 രൂപയിലേറെ ഈടാക്കുന്ന ഹോട്ടലുകളുണ്ട്. ദോശയ്ക്കകത്തെ മസാലയും കുറവാണ്. പൂരി ,ചപ്പാത്തി സെറ്റിന് 80 – 95 രൂപയാകും. പച്ചക്കറി വില താഴ്ന്നു തുടങ്ങിയെങ്കിലും വെജിറ്റേറിയൻ ഊണിന് 90 -120 രൂപയാണ് ഈടാക്കുന്നത്. മീൻ കറി, മീൻ വറുത്തത്, ഇറച്ചി തുടങ്ങിയവ നോൺ വെജ് ഉൗണിനൊപ്പം നൽകാതെ സ്പെഷ്യലാക്കി 100 -150 രൂപ ഈടാക്കുന്നു. ബിരിയാണി കുറഞ്ഞ വില 175 രൂപയാണ്.

വ്യാജ വെളിച്ചെണ്ണ പിടിമുറുക്കി

വെളിച്ചെണ്ണ വില കൂടിയെന്ന് ഹോട്ടൽ വ്യാപാരികൾ

എന്നാൽ ഉപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്തവ

പാമോയിൽ തവിടെണ്ണ, ഡാൽഡ, സൂര്യകാന്തി ഓയിലുകൾ

തമിഴ്നാട്ടിൽ നിന്നെത്തുന്ന വ്യാജ വെളിച്ചെണ്ണ ഉപയോഗം കൂടി

”പാചക വാതക വില കുറഞ്ഞാലും മറ്റു നിത്യോപയോഗ സാധനവില കുതിച്ചുയരുകയാണ്. ആവശ്യത്തിന് തൊഴിലാളികളില്ല. ഉള്ളവർക്ക് ഉയർന്ന കൂലിയാണ്.

സുഭാഷ് ഹോട്ടൽ ഉടമ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top