മന്ത്രി അവശനിലയിൽ, പുറത്ത് പ്രതിഷേധം

കൊല്ലം: ആരോഗ്യ മന്ത്രി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോഴും ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിക്കാനെത്തിയത് സംഘർഷത്തിനിടയാക്കി. കോട്ടയത്തുനിന്നുള്ള യാത്രാ മദ്ധ്യേയാണ് മന്ത്രിക്ക് ഏനാത്തിന് സമീപം വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരോഗ്യമന്ത്രി ആശുപത്രിയിലെത്തിയെന്ന വിവരം അറിഞ്ഞാണ് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ അശുപത്രിയിലേക്ക് ഇരച്ചെത്തിയത്. പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി പ്രവർത്തകരെത്തിയതോടെ പൊലീസ് തടഞ്ഞു. അപ്പോഴേക്കും മന്ത്രി കെ.എൻ.ബാലഗോപാലുമെത്തി. മന്ത്രി വീണാ ജോർജിനെ കണ്ട ശേഷം ആശുപത്രിയിൽ നിന്ന് പുറത്തേക്കിറങ്ങിയ കെ.എൻ.ബാലഗോപാൽ പ്രതിഷേധക്കാരോട് ലോഹ്യം പറഞ്ഞു. അപ്പോൾ തങ്ങളുടെ പ്രതിഷേധ ആവശ്യങ്ങൾ അവർ ഉന്നയിച്ചു. അതൊക്കെ പിന്നെ പറയാമെന്ന് പറഞ്ഞിട്ട് മന്ത്രി മുന്നോട്ട് നടന്നതോടെയാണ് ബി.ജെ.പിയുടെ പ്രതിഷേധം വീണ്ടും ശക്തി പ്രാപിച്ചത്. മറുവശത്ത് ഡി.വൈ.എഫ്.ഐക്കാരും സംഘടിച്ചതോടെ വലിയ സംഘർഷത്തിന് സാദ്ധ്യതയുമൊരുങ്ങി. വാക് പയറ്റിനിടയിൽ ആരോഗ്യ മന്ത്രിയുടെ ആരോഗ്യ സ്ഥിതി നേരിട്ടുമനസിലാക്കാൻ ബി.ജെ.പി നേതാക്കൾ ആശുപത്രിക്കുള്ളിൽ കടന്നു. സ്ഥിതിഗതികൾ ബോദ്ധ്യപ്പെട്ട ശേഷമാണ് ഇവർ പ്രതിഷേധത്തിൽ നിന്ന് പിൻവാങ്ങിയത്. മന്ത്രി തീർത്തും അവശ നിലയിലാണെന്ന് നേതാക്കൾ നേരിട്ട് ബോദ്ധ്യപ്പെട്ടു. സംഘർഷ സാദ്ധ്യതകൾ ഏറെയുണ്ടായിട്ടും പൊലീസ് സംയമനം പാലിച്ചു.

ആരോഗ്യ മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം: രണ്ടര മണിക്കൂറിന് ശേഷം ആശുപത്രി വിട്ടു

കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ മന്ത്രി വീണാ ജോർജിന് ദേഹാസ്വാസ്ഥ്യം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അടിയന്തര ചികിത്സ തേടി. അടൂർ പിന്നിട്ട് ഏനാത്ത് അടുത്തപ്പോഴാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.

രാത്രി ഏഴേകാലോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. രക്ത സമ്മർദ്ദത്തിലുള്ള വ്യത്യാസമാണ് ആരോഗ്യ പ്രശ്നത്തിന് കാരണം. തുടർന്ന് ഡ്രിപ്പിട്ടു. വിദഗ്ദ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിന് ശേഷം രാത്രി 9.40ന് മന്ത്രി ആശുപത്രി വിട്ടു. ആരോഗ്യ നിലയിൽ കാര്യമായ പ്രശ്നമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ ആശുപത്രിയിലെത്തി.

ഇതിനിടയിൽ ബി.ജെ.പി പ്രവർത്തകർ ആശുപത്രിയിൽ പ്രതിഷേധത്തിനെത്തി. മന്ത്രിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന് പൊലീസ് ധരിപ്പിച്ചതോടെ ബി.ജെ.പി പ്രവർത്തകർ ശാന്തരായി. മന്ത്രിയെ നേരിൽ സന്ദർശിച്ച് ഇത് ബോദ്ധ്യപ്പെടുകയും ചെയ്തു. ഇതിനിടയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പ്രതിഷേധക്കാരുമായി സംസാരിച്ചതോടെ പ്രശ്നം വീണ്ടും വഷളായി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top