കോട്ടയം : മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ചത് രക്ഷാപ്രവർത്തനം വൈകിത് മൂലമാണെന്നാരോപിച്ച് പ്രതിപക്ഷം പ്രക്ഷോഭം കടുപ്പിക്കുമ്പോൾ ശ്വാസംമുട്ടിയല്ല മരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പിടിവള്ളിയാക്കുകയാണ് ഭരണപക്ഷം. പുറത്തെടുക്കുമ്പോൾ ബിന്ദു മരിച്ചിരുന്നില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. തകർന്ന കെട്ടിടത്തിനുള്ളിൽ ആരുമില്ലെന്ന് മന്ത്രിമാർ പ്രഖ്യാപിച്ചതാണ് രക്ഷാപ്രവർത്തനം രണ്ട് മണിക്കൂറുകളോളം വൈകിയെന്ന നിലപാട് ആവർത്തിക്കുകയാണ് പ്രതിപക്ഷപാർട്ടികൾ. സംസ്ഥാന വ്യാപകമായി മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവും തുടങ്ങി. ഇന്നലെ കെ.പി.സി.സി പ്രസിഡന്റിനെയും, പ്രതിപക്ഷ നേതാവിനെയും പങ്കെടുപ്പിച്ചുള്ള മെഡിക്കൽ കോളേജ് മാർച്ച് നടത്തി.
മെഡി.കോളേജിനെ തകർക്കാൻ നീക്കമെന്ന്
പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മെഡിക്കൽ കോളേജ് ദുരന്തം സർക്കാരിനെതിരെ തിരിക്കാനാണ് യു.ഡി.എഫ്, ബി.ജെ.പി നീക്കം. ഹൃദയ, കരൾ ശസ്ത്രക്രിയയിലൂടെയും ആധുനിക സംവിധാനങ്ങളോടെ മൾട്ടിസ്പെഷ്യലാറ്റി തലത്തിലേക്ക് ഉയർന്ന കോട്ടയം മെഡിക്കൽ കോളേജിനെ തകർക്കാനുള്ള നീക്കമാണ് പ്രതിപക്ഷം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിശദീകരണ യോഗവുമായി എൽ.ഡി.എഫ്
സി.പിഎം ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥനും, മറ്റു നേതാക്കളും മെഡിക്കൽ കോളേജാശുപത്രിയും, തലയോലപ്പറമ്പിൽ ബിന്ദുവിന്റെ വീടും സന്ദർശിച്ചിരുന്നു. പ്രതിപക്ഷ സമരത്തിനെതിരെ വരും ദിവസങ്ങളിൽ വിശദീകരണ യോഗങ്ങൾ നടത്താനാണ് എൽ.ഡി.എഫ് തീരുമാനം. ഉദ്ഘാടനത്തിന് കാത്തിരിക്കാതെ പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് മറ്റു വാർഡുകളിലെ രോഗികളെ പ്രവേശിപ്പിക്കാൻ നിർദ്ദേശം നൽകിയതും മന്ത്രി വാസവനായിരുന്നു.
