കണ്ണൂർ: കേരളത്തിലെ ആരോഗ്യവകുപ്പ് സമഗ്രമായ പഠനത്തിലൂടെയും ശാസ്ത്രീയമായ നിയമനിർമ്മാണം വഴിയും സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകളിൽ പൊതുമാനദണ്ഡം കൊണ്ടുവരണമെന്ന് സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ ഈടാക്കുന്ന ചികിത്സാ നിരക്കുകളിൽ ഭീമമായ അന്തരങ്ങളാണുള്ളത്. ഒരേ തരത്തിലുള്ള ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും സ്വകാര്യ ആശുപത്രികളിൽ വ്യത്യസ്ത നിരക്കുകളാണ് രോഗികളിൽ നിന്ന് ഈടാക്കുന്നത്. വാഹന അപകടമുൾപ്പെടെയുള്ള അടിയന്തര ചികിത്സകൾക്ക് സ്വകാര്യ ആശുപത്രിയിലെത്തികഴിഞ്ഞാൽ കണ്ണിൽ ചോരയില്ലാത്ത സമീപനമാണ് ആശുപത്രി അധികൃതർ സ്വീകരിക്കുന്നത്.
അത്യാസന്ന നിലയിൽ എത്തിച്ചേരുന്ന രോഗികളാണ് പലപ്പോഴും ഇവരുടെ കൊടിയ ചൂഷണത്തിന് ഇരയാവുന്നത്. സമീപകാലത്ത് കണ്ണൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികൾ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലേക്ക് വരുന്നതിലൂടെ സൂപ്പർ സ്‌പെഷ്യാലിറ്റി എന്ന ബ്രാൻഡിൽ നേരത്തെ ഉണ്ടായിരുന്ന നിരക്കുകളുടെ രണ്ടും മൂന്നും ഇരട്ടിയാണ് ഈടാക്കുന്നത്.
കർശനമായ നിയമനടപടിയിലൂടെ മാത്രമെ ഇത്തരം ചൂഷണങ്ങൾക്ക് അറുതി വരുത്താൻ കഴിയൂയെന്ന് പ്രമേയത്തിലൂടെ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
