വീടു നിറയെ മിഥുന്റെ സ്വപ്നങ്ങൾ

കൊല്ലം: ചോർന്നൊലിക്കുന്ന ആ വീട് നിറയെ മിഥുന്റെ സ്വപ്നങ്ങളായിരുന്നു. അവൻ ഭിത്തിയിൽ വരച്ച മുറ്റമാകെ പൂച്ചെടികളും മരങ്ങളും. ആകാശം നിറയെ മേഘങ്ങളും പക്ഷികളും. ‌വിളന്തറയിലെ വീടിന്റെ ചുവരുകളിൽ അവനൊരിക്കലും മരണമുണ്ടാവില്ല. തേവലക്കര ബോയ്സ് സ്കൂളിൽ കഴിഞ്ഞ ദിവസം ഷോക്കേറ്റു മരിച്ച മിഥുൻ,ദിവസം രണ്ട് പിന്നിടുമ്പോഴും നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണ്.

മഴയിൽ കുതിർന്ന,ചെങ്കല്ലിന്റെ നിറം പിടിച്ച ഭിത്തികളിൽ ഫുട്ബാൾ ഗ്രൗണ്ടടക്കം മറ്റ് പല സ്വപ്നങ്ങളും അവൻ വരച്ചിരുന്നു. ചിത്രത്തിനരികിൽ അച്ഛന്റെയും അമ്മയുടെയും അനുജന്റെയും തന്റെയും പേരുകൾ ഹൃദയമുദ്ര കൊണ്ട് കോർത്തെഴുതി. ചോർന്നൊലിക്കാത്ത വീട് എന്ന സ്വപ്നം അച്ഛനും അമ്മയ്ക്കും അനുജനും വേണ്ടി അവൻ സ്വപ്നം കണ്ടിരുന്നു. ഈ സ്വപ്നം സഫലമാക്കാനാണ് അമ്മ സുജ കുവൈറ്റിലേക്ക് വീട്ടുജോലിക്ക് പോയതും. വീടും 10 സെന്റ് ഭൂമിയും ജപ്തിയുടെ വക്കിലാണ്.
ആശ്വാസ വാക്കുകളുമായി മന്ത്രിമാരും ബന്ധുക്കളുമൊക്കെ വീട്ടിലെത്തിയെങ്കിലും എന്റെ പൊന്നുമോനെ ഇങ്ങു കൊണ്ടു വാ… എന്ന് വിലപിക്കുകയാണ് അച്ഛാമ്മ മണിയമ്മ. ഹൃദയത്തിലെ വിങ്ങൽ അച്ഛൻ മനുവിന്റെ നിറഞ്ഞ കണ്ണിൽ കാണാം. മിഥുന്റെ അനുജൻ സുജിൻ ആരോടും ഒന്നും മിണ്ടുന്നില്ല.

അമ്മ ഇന്നെത്തും

മിഥുന്റെ സംസ്കാരം ഇന്ന് വൈകിട്ട് നാലിന് പടിഞ്ഞാറെ കല്ലട വിളന്തറയിലുള്ള വീട്ടുവളപ്പിൽ നടക്കും. ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 10ന് തേവലക്കര ബോയ്സ് സ്കൂൾ വളപ്പിൽ പൊതുദർശനത്തിന് വച്ചശേഷം ഉച്ചയ്ക്ക് 12ന് വീട്ടിലേക്ക് കൊണ്ടുവരും.

കുവൈറ്റിൽ നിന്ന് അമ്മ സുജ ഇന്ന് രാവിലെ 9നാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുക. തുടർന്ന് രണ്ട് മണിയോടെ വീട്ടിലെത്തും. ആറ് മാസം മുൻപാണ് സുജ കുവൈറ്റിലേക്ക് പോയത്. അവിടെ വീട്ടുജോലി നൽകിയ കുടുംബത്തിനൊപ്പം രണ്ട് മാസം മുൻപ് തുർക്കിയിലേക്ക് പോയിരുന്നു. തുർക്കിയിൽ നിന്ന് ഇന്നലെയാണ് സുജ കുവൈറ്റിൽ എത്തിയിത്.

സർക്കാർ ഒപ്പമുണ്ട്: മന്ത്രി വി. ശിവൻകുട്ടി

മന്ത്രിമാരായ വി. ശിവൻകുട്ടിയും കെ.എൻ. ബാലഗോപാലും പടിഞ്ഞാറെ കല്ലടയിലുള്ള മിഥുന്റെ വീടും അപകടം നടന്ന തേവലക്കര ബോയ്സ് എച്ച്.എസും സന്ദർശിച്ചു. മിഥുന്റെ അച്ഛനെയും അച്ഛാമ്മയേയും ആശ്വസിപ്പിച്ച മന്ത്രി ശിവൻകുട്ടി സർക്കാർ ഒപ്പമുണ്ടെന്നും പറഞ്ഞു.

മരണത്തിൽ തുടർന്ന് വിദ്യാഭ്യാസ, വൈദ്യുതി വകുപ്പുകൾ സ്വീകരിച്ച നടപടികൾ ശിവൻകുട്ടി മിഥുന്റെ അച്ഛനോട് വിശദീകരിച്ചു. ഹെഡ്മിസ്ട്രസിനെതിരെ നടപടി സ്വീകരിച്ചതിന് പുറമേ കുറ്റക്കാരെന്ന് കണ്ടെത്തുന്ന കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകും. സുജിന്റെ പഠന ചെലവ് സർക്കാർ വഹിക്കുമെന്ന തീരുമാനവും ശിവൻകുട്ടി അറിയിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെ. മേഴ്സിക്കുട്ടിഅമ്മ, എസ്. ജയമോഹൻ, ചിന്താ ജെറാം തുടങ്ങിയവരും മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു.

അദ്ധ്യാപകർക്ക് താക്കീത്

തേവലക്കര ബോയ്സ് സ്കൂൾ സന്ദർശിക്കുന്നതിനിടെ സ്കൂളിലെ അദ്ധ്യാപകരെ വിളിച്ചുകൂട്ടി സുരക്ഷയുടെ കാര്യത്തിൽ ജാഗ്രത പുലർത്തിയില്ലെങ്കിൽ കർശനമായ നടപടിയുണ്ടാകുമെന്ന് മന്ത്രിമാർ താക്കീത് നൽകി. അപകടങ്ങളും അത്യാഹിതങ്ങളും ഉണ്ടാകുമ്പോൾ സാധാരണ കമ്മിഷനെ വച്ചാണ് അന്വേഷിക്കുന്നത്. അങ്ങനെ വൈകിപ്പിക്കാതെ പെട്ടെന്നാണ് മിഥുന്റെ മരണത്തിലുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം നടന്നതെന്നും ശിവൻകുട്ടി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവ‌ർത്തിക്കാതിരിക്കാനുള്ള നടപടികൾ തുടങ്ങിയതായി മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

  • കെ.എസ്.ഇ.ബി 5 ലക്ഷം രൂപ കൈമാറി

മിഥുന്റെ കുടുംബത്തിന് കെ.എസ്.ഇ.ബി പ്രഖ്യാപിച്ച 5 ലക്ഷം രൂപ കൈമാറി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ, കെ.എസ്.ഇ.ബി സൗത്ത് ഡിസ്ട്രിബ്യൂഷൻ ചീഫ് എൻജിനിയർ ആർ.ആർ. ബിജു, കൊല്ലം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ സോണി എന്നിവർ ചേർന്ന് മിഥുന്റെ അച്ഛന് ചെക്ക് കൈമാറി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top