ന്യൂഡൽഹി: ‘ഉറ്റ സുഹൃത്ത് നരേന്ദ്രന് ജന്മദിനാശംസകൾ”.. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലോക നേതാക്കളുടെ ആശംസാ പ്രവാഹമായിരുന്നു ഇന്നലെ. താരിഫ് തർക്കം നിലനിൽക്കെയാണ് ട്രംപ് ആശംസയറിയിച്ചത്. ‘എന്റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്നു. അദ്ദേഹം മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു. നരേന്ദ്ര, റഷ്യ-യുക്രെയിൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി”- യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്കുറിച്ചു.’ ഉറ്റ സുഹൃത്ത് നരേന്ദ്രന് ജന്മദിനാശംസകൾ”എന്നു തുടങ്ങുന്ന നെതന്യാഹുവിന്റെ ആശംസയിൽ ഇന്ത്യയ്ക്കുവേണ്ടി മോദി വളരെയധികം നേട്ടങ്ങൾ കൈവരിച്ചെന്ന് പറയുന്നു. ഇന്ത്യ-ഇസ്രയേൽ സൗഹൃദത്തിൽ ഒന്നിച്ച് നേട്ടമുണ്ടാക്കി. ഉടൻ കാണാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോദിക്കൊപ്പമുള്ള സെൽഫി പങ്കിട്ടുകൊണ്ടാണ് ഇറ്റാലിയൻ പ്രധാനമന്ത്രി മെലോനി ആശംസ നേർന്നത്. മോദിയുടെ ശക്തി, ദൃഢനിശ്ചയം, കഴിവ് എന്നിവ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നുവെന്ന് അവർ പറഞ്ഞു. ഗയാന പ്രസിഡന്റ് ഡോ. ഇർഫാൻ അലി, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ, ഡൊമിനിക്ക റൂസ്വെൽറ്റ് സ്കെറിറ്റ് പ്രധാനമന്ത്രി, മൗറീഷ്യസ് പ്രധാനമന്ത്രി രാംഗൂലം, ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ, മൈക്രോസോഫ്റ്റ് മുൻ സി.ഇ.ഒ ബിൽ ഗേറ്റ്സ് അടക്കമുള്ളവരും ആശംസ നേർന്നു.
ദേശീയ തലത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരും റിലയൻസ് ചെയർമാൻ മുകേഷ് അംബാനി, നടന്മാരായ ആമിർ ഖാൻ, ഷാരൂഖ് ഖാൻ തുടങ്ങിയവരും ആശംസ അറിയിച്ചു.
എല്ലാവർക്കും മോദി നന്ദി രേഖപ്പെടുത്തി.
തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും റഷ്യൻ-ഇന്ത്യൻ സഹകരണം വികസിപ്പിക്കുന്നതിനും മോദി വലിയ സംഭാവനയാണ് നൽകുന്നത്. രാഷ്ട്രത്തലവനെന്ന നിലയിൽ മോദി ലോകവേദികളിൽ ഉയർന്ന ബഹുമാനം നേടി.
– വ്ലാഡിമിർ പുട്ടിൻ
റഷ്യൻ പ്രസിഡന്റ്
സുഹൃത്ത് പ്രധാനമന്ത്രി മോദിക്ക് ജന്മദിനാശംസകൾ. ഇന്ത്യയുമായി ഇത്രയും ശക്തമായ സൗഹൃദം പങ്കിടുന്നതിൽ അഭിമാനിക്കുന്നു. ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ അവിശ്വസനീയമായ സംഭാവനയ്ക്ക് ഞങ്ങൾ നന്ദിയുള്ളവരാണ്. ഉടൻ നേരിൽ കാണാം
-ആന്റണി അൽബനീസ്
ഓസ്ട്രേലിയൻ പ്രധാനമന്ത്രി
‘നേതൃത്വത്തിന്റെ ബുദ്ധി കേന്ദ്രം”. സുരക്ഷയിലും സമൃദ്ധിയിലും പങ്കാളിയാകാൻ ആഗ്രഹമുണ്ട്. ന്യൂസിലൻഡിലേക്ക് ക്ഷണിക്കുന്നു.
ക്രിസ്റ്റഫർ ലക്സൺ
ന്യൂസിലൻഡ് പ്രധാനമന്ത്രി
അനിശ്ചിതത്വങ്ങളുടെ കാലത്ത് നല്ല സുഹൃദ് ബന്ധത്തിന് പ്രാധാന്യമുണ്ട്. മോദി തനിക്കും ബ്രിട്ടനും നല്ല സുഹൃത്താണ്.
-ഋഷി സുനക്
യു.കെ മുൻ പ്രധാനമന്ത്രി
- മോദിക്ക് ലഭിച്ച സമ്മാനങ്ങൾ സ്വന്തമാക്കാം; ഓൺലൈൻ ലേലം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങൾ സ്വന്തമാക്കാൻ ജനങ്ങൾക്ക് അവസരം. മോദിയുടെ ജന്മദിനമായ ഇന്നലെ സമ്മാനങ്ങളുടെ ഓൺലൈൻ ലേലം തുടങ്ങി. സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് നാഷണൽ ഗാലറി ഒഫ് മോഡേൺ ആർട്ടിൽ ലേലം ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും പ്രധാനമന്ത്രിക്ക് ലഭിച്ച 1300ലേറെ പുരസ്കാരങ്ങളാണുള്ളത്. പൊതുജനങ്ങൾക്ക് കാണാനും ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കാനും അവസരമുണ്ട്. പി.എം മെമെന്റോസ് എന്ന വെബ്സൈറ്റിലൂടെയാണ് ഓൺലൈൻ ലേലം. ഒക്ടോബർ രണ്ട് വരെ തുടരും.
കേരളത്തിൽ നിന്നുള്ളവയും
1.03 കോടി രൂപ വിലയുള്ള ഭവാനി ദേവിയുടെ പ്രതിമയാണ് ഏറ്റവും വിലപിടിപ്പുള്ള സമ്മാനങ്ങളിലൊന്ന്
5.5 ലക്ഷം രൂപ മൂല്യമുള്ള അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയുമുണ്ട്
ജമ്മു കാശ്മീരിൽ നിന്നുള്ള പശ്മിന ഷാൾ, തഞ്ചാവൂർ ചിത്രകല, ഗുജറാത്തിൽ നിന്നുള്ള രോഗൻ ആർട്ട് വർക്ക്, ലോഹ നടരാജ പ്രതിമ, പരമ്പരാഗത നാഗ ഷാൾ
കേരള ഗവർണർ സമ്മാനിച്ച കഥകളി ശിൽപമടക്കം കേരളത്തിൽ നിന്ന് ലഭിച്ച 14 പുരസ്കാരങ്ങൾ
‘നമാമി ഗംഗ” പദ്ധതിക്ക്
ലേലത്തിൽ നിന്നുള്ള വരുമാനം ഗംഗാനദി സംരക്ഷിക്കുന്നതിനുള്ള ‘നമാമി ഗംഗ”പദ്ധതിയിലേക്കാണ് നൽകുന്നത്. 2019 മുതൽ എല്ലാ വർഷവും നടത്തുന്ന ലേലത്തിലൂടെ ഇതുവരെ 50 കോടിയിലേറെ രൂപയാണ് പദ്ധതിക്കായി നൽകിയത്.
