ന്യൂഡൽഹി: ആദായ നികുതി ഇളവും ഇന്നു നിലവിൽ വരുന്ന ജി.എസ്.ടി പരിഷ്കാരവും ഇന്ത്യക്കാർക്ക് 2.5 ലക്ഷം കോടിയിലധികം രൂപയുടെ ലാഭം സമ്മാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വിലക്കുറവിലൂടെ രാജ്യം സമ്പാദ്യ ഉത്സവത്തിന് തുടക്കം കുറിക്കും.
ജി.എസ്.ടി പരിഷ്കാരങ്ങൾ ആത്മനിർഭർ ഭാരത് പ്രചാരണത്തിലെ സുപ്രധാന ചുവടുവയ്പാണ്. ആദായനികുതി ഇളവിലൂടെ തുടക്കമിട്ട പരിഷ്കാരങ്ങളുടെ തുടർച്ചയാണിത്. ഇന്നു തുടങ്ങുന്ന നവരാത്രി ഉത്സവവും രണ്ടാം തലമുറ ജി.എസ്.ടി പരിഷ്കാരവും കണക്കിലെടുത്ത് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ജി.എസ്.ടി 5%, 18% സ്ലാബുകൾ മാത്രമായി പരിമിതപ്പെടുത്തുമ്പോൾ, ദൈനംദിന വസ്തുക്കൾക്ക് നന്നേ വിലകുറയും. ദരിദ്രർ, മദ്ധ്യവർഗം, നവ മദ്ധ്യവർഗം, യുവാക്കൾ, കർഷകർ, സ്ത്രീകൾ, കടയുടമകൾ, വ്യാപാരികൾ, സംരംഭകർ എന്നിവർക്ക് പ്രയോജനം ലഭിക്കും.
ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന പലതും വിദേശിയാണെന്ന് നമ്മളറിയുന്നില്ല. വിദേശ ആശ്രയത്വത്തിൽ നിന്ന് മോചിതരാകാൻ ഇന്ത്യൻ ഉത്പന്നങ്ങൾ വാങ്ങാൻ അദ്ദേഹം ആഹ്വാനം ചെയ്തു. എല്ലാ കടകളിലും തദ്ദേശീയ വസ്തുക്കൾക്ക് മുൻഗണന നൽകണം.
പരിഷ്കരണം തുടർ പ്രക്രിയയാണ്. കാലം മാറുകയും ദേശീയ ആവശ്യങ്ങൾ വിപുലമാവുകയും ചെയ്യുമ്പോൾ, അടുത്ത തലമുറ പരിഷ്കാരങ്ങൾ അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചെലവ് കുറയ്ക്കുന്ന രണ്ടു സ്ലാബുകൾ
12% സ്ളാബിലുള്ള 99% ഉത്പന്നങ്ങളുടെയും ജി.എസ്.ടി അഞ്ച് ശതമാനമാകും. 28% സ്ളാബിലുണ്ടായിരുന്ന 90% ഉത്പന്നങ്ങളുടേതും 18 ശതമാനമാകും.
ടിവി, റഫ്രിജറേറ്റർ, സ്കൂട്ടർ, ബൈക്ക്, കാർ എന്നിവ കുറഞ്ഞവിലയ്ക്ക് വാങ്ങാം. ഹോട്ടൽ മുറികളുടെ ജി.എസ്.ടി കുറച്ചതിനാൽ യാത്രാചെലവ് കുറയും. വീട് നിർമ്മാണത്തിന് ചെലവാകുന്ന തുകയും കുറയും.
28 ശതമാനത്തിലുണ്ടായിരുന്ന ആഡംബര വസ്തുക്കളടക്കമുള്ളവയുടെ ജി.എസ്.ടി 40 ശതമാനമായി ഉയർത്തിയിട്ടുണ്ട്.
നിത്യോപയോഗ സാധനങ്ങൾക്കും കൺസ്യൂമർ ഉത്പന്നങ്ങൾക്കും അഞ്ചു ശതമാനമാകുമ്പോൾ,ഇലക്ട്രോണിക് ഉത്പന്നങ്ങൾക്ക് 18 ശതമാനമായി കുറയും. എന്നാൽ, സാധനങ്ങൾ പഴയ സ്റ്റോക്കാണെങ്കിൽ പഴയ നികുതി കൊടുക്കേണ്ടിവരുമെന്ന് സൂചനയുണ്ട്.
ലോട്ടറിക്ക് 40%; വില മാറില്ല
തിരുവനന്തപുരം: ലോട്ടറി ടിക്കറ്റുകളുടെ ജി.എസ്.ടി 28ൽ നിന്ന് 40% ആയി വർദ്ധിപ്പിച്ച് വിജ്ഞാപനമായി.എന്നാൽ, പൊതുജനങ്ങൾക്ക് ലോട്ടറി ടിക്കറ്റുകൾ പഴയ നിരക്കിൽ കിട്ടുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. ഇന്നുമുതൽ അച്ചടിക്കുന്ന ടിക്കറ്റുകൾക്ക് മാത്രമായിരിക്കും പുതിയ നികുതി. അതിനും വിലയിൽ മാറ്റമുണ്ടാകില്ല. ഓണം ബമ്പറിന്റെയും ഈയാഴ്ചത്തെ പ്രതിദിന ലോട്ടറി ടിക്കറ്റുകളും ഇന്നലെ തന്നെ വിതരണ ഏജൻസികൾക്ക് കൈമാറി.അതിനായി ഇന്നലെ അവധി ദിനമായിരുന്നെങ്കിലും ലോട്ടറി ഓഫീസുകൾ പ്രവർത്തിച്ചു. ഓണം ബമ്പർ ശേഷിക്കുന്ന എല്ലാ ടിക്കറ്റുകളും ഇന്നലെ തന്നെ വിതരണം ചെയ്തു. 27നാണ് ഓണം ബമ്പർ നറുക്കെടുപ്പ്.
- വിലക്കുറവിന്റെ ആശ്വാസം
കൊച്ചി: ചരക്ക് സേവന നികുതി (ജി.എസ്.ടി) പരിഷ്കരണത്തിലൂടെ നിത്യോപയോഗ സാധനങ്ങളടക്കം 375 ഉത്പന്നങ്ങളുടെ വില ഇന്നുമുതൽ കുറയും. കഴിഞ്ഞ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലാണ് ജനങ്ങൾക്ക് ആശ്വാസം പകരുന്ന പരിഷ്കരണം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
12 ശതമാനം സ്ളാബിലുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും ജി.എസ്.ടി ഇന്ന് മുതൽ അഞ്ച് ശതമാനമാകും. 28 ശതമാനം സ്ളാബിലുണ്ടായിരുന്ന 90 ശതമാനം ഉത്പന്നങ്ങളുടെ നികുതി 18 ശതമാനമാകും.
ആരോഗ്യ, ലൈഫ് ഇൻഷ്വറൻസ് പ്രീമിയം, ബ്യൂട്ടി ക്ളിനിക്കുകൾ, വെൽനെസ് ക്ളബുകൾ, സലൂണുകൾ, ഹെൽത്ത് ക്ളബുകൾ, യോഗാപഠന കേന്ദ്രങ്ങൾ തുടങ്ങിയവയുടെ നിരക്ക് കുറയും. കൺസ്യൂമർ ഉത്പന്നങ്ങളായ ഷേവിംഗ് ലോഷൻ, ഫേസ്ക്രീം, ഫേസ് പൗഡർ, ടൂത്ത് ബ്രഷ്, സോപ്പ്, കുട്ടികളുടെ നാപ്കിൻ, ക്ളിനിക്കൽ ഡയപ്പർ, ഹെയർ ഓയിൽ, സ്കിൻ ക്രീമുകൾ തുടങ്ങിയവും നിരക്ക് കുറയുന്നവയിൽ ഉൾപ്പെടുന്നു.
വില കുറയുന്നവ
ബിസ്കറ്റ്, വെണ്ണ, നെയ്യ്, പായ്ക്ക് ചെയ്ത ധാന്യങ്ങൾ, കോൺഫ്ളേക്ക്, 20 ലിറ്ററിന്റെ കുടിവെള്ളം, ഡ്രൈ ഫ്രൂട്ട്സ്, പാക്ക്ഡ് ഫ്രൂട്ട് പൾപ്പ്, ജ്യൂസ്, ഐസ്ക്രീം, ജാം ആന്റ് ഫ്രൂട്ട് ജെല്ലീസ്, കെച്ചപ്പ്, പനീർ, സോസേജ്, പായ്ക്ക് ചെയ്ത ഇറച്ചി, കരിക്കിൻ വെള്ളം, പാലടങ്ങിയ ബിവറേജസ്, കാപ്പി, കണ്ടെൻസ്ഡ് മിൽക്ക്, ഡയഗ്നോസ്റ്റിക് കിറ്റുകൾ, ഗ്ളൂക്കോമീറ്ററുകൾ അടക്കമുള്ള മെഡിക്കൽ ഉത്പന്നങ്ങൾ, ജീവൻരക്ഷാ മരുന്നുകൾ.
വില കൂടുന്നവ
സോഫ്റ്റ് ഡ്രിംഗ്സ്, ആഡംബര വാഹനങ്ങൾ, 1,200-1,400 സിസിക്ക് മുകളിൽ ശേഷിയുള്ള പെട്രോൾ, ഡീസൽ വാഹനങ്ങൾ, 350 സിസിയിൽ കൂടുതലുള്ള ഇരുചക്ര വാഹനങ്ങൾ, വ്യക്തിഗത ആവശ്യത്തിനുള്ള എയർക്രാഫ്റ്റ്, 2,500 രൂപയിലധികം വിലയുള്ള വസ്ത്രങ്ങൾ, ചെരുപ്പുകൾ
