തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലൂടെ ആർജ്ജിച്ച വിശ്വാസി സമൂഹത്തിന്റെ പിന്തുണ രാഷ്ട്രീയ നേട്ടമാക്കാൻ മോഹിച്ച എൽ.ഡി.എഫ് ശബരിമല സ്വർണപ്പാളി വിവാദത്തോടെ പ്രതിരോധത്തിൽ. നീണ്ട പത്ത് വർഷത്തിന് ശേഷം ഭരണത്തിൽ തിരിച്ചുവരവിന് ശ്രമിക്കുന്ന യു.ഡി.എഫിന് ഇത് നല്ലൊരു പിടിവള്ളിയും. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നാളെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് വിവാദം കൊഴുപ്പിക്കാൻ ബി.ജെ.പിയും രംഗത്തിറങ്ങുന്നതോടെ, പുതിയ രാഷ്ട്രീയ പോർമുഖം തുറക്കപ്പെടും. രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിലപാട് കടുപ്പിച്ചതും രാഹുലിന് മറ്റൊരു പക്ഷം കവചമൊരുക്കിയതും കോൺഗ്രസിലുണ്ടാക്കിയ പാളയത്തിൽപ്പട യു.ഡി.എഫിനെ ഇടയ്ക്ക് റിവേഴ്സ് ഗിയറിലാക്കി. ഇത് സൃഷ്ടിച്ച ആശങ്കയാണ് സ്വർണ്ണപ്പാളി തട്ടിപ്പിൽ അകന്നത്. ഇന്ന് ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ മുഖ്യ ചർച്ചയാവുന്നതും ഈ വിഷയമാവും. വിശ്വാസി സമൂഹത്തിന്റെ പിന്തുണ തങ്ങളിലേക്ക് തിരിച്ചുവിടാനുള്ള പദ്ധതികൾ യു.ഡി.എഫ് ആസൂത്രണം ചെയ്യും.
ഉരിയാട്ടമില്ലാതെ
എൽ.ഡി.എഫ്
ശബരിമല വിവാദത്തിൽ കൃത്യമായ ഒരു പ്രതികരണവും സർക്കാരിൽ നിന്നോ, എൽ.ഡി.എഫിൽ നിന്നോ വന്നിട്ടില്ല. ദേവസ്വം വിജിലൻസാണ് തട്ടിപ്പിനെപ്പറ്റി അന്വേഷിക്കുന്നത്. പ്രതിപക്ഷം ആവശ്യപ്പെടുന്നത് പോലെ സി.ബി.ഐ അന്വേഷണത്തിന് സർക്കാരിന് താത്പര്യമില്ല. സ്വർണ്ണം പൊതിഞ്ഞ വാതിലുകളും ദ്വാരപാലക ശില്പവുമെല്ലാം ചെമ്പായി മാറിയത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്, 2019 ലാണ്. തുടർച്ചയായി സി.പി.എം പ്രതിനിധികളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്. അതിനാൽ ,ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാവില്ല. അന്വേഷണം ഏതു വഴിക്ക് നീങ്ങുമെന്ന് നിശ്ചയവുമില്ല.അയ്യപ്പ സംഗമ നടത്തിപ്പിന് മൂന്ന് കോടി ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന് കൈമാറിയതും വിവാദമായി. അയ്യപ്പ സംഗമ നടത്തിപ്പിന് ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും പണം ചെലവഴിക്കില്ലെന്നാണ് കോടതിയോട് പറഞ്ഞിരുന്നത്.
കളം പിടിക്കാൻ
ബി.ജെ.പി
എസ്.എൻ.ഡി.പി യോഗവും എൻ.എസ്.എസും ഇടതു സർക്കാരിനോട് മമത കാട്ടുമ്പോൾ തങ്ങൾക്കുണ്ടാവുന്ന ബലക്ഷയം പരിഹരിക്കാനുള്ള സന്ദർഭമായാണ് ബി.ജെ.പി ഈ വിഷയത്തെ കാണുന്നത്.സ്ത്രീപ്രവേശന വിവാദത്തിൽ നാമജപ ഘോഷയാത്രയ്ക്ക് എല്ലാ പിന്തുണയും നൽകിയിട്ടും, എൻ.എസ്.എസ് അയ്യപ്പസംഗമത്തോട് സഹകരിച്ചതിൽ ബി.ജെ.പി അമർഷത്തിലായിരുന്നു. പുതിയ വിവാദം കൊഴുപ്പിച്ച് വിശ്വാസി സമൂഹത്തെ കൂടെക്കൂട്ടാനുള്ള തന്ത്രങ്ങളാവും പാർട്ടി ആവിഷ്കരിക്കുക.
- ദ്വാരപാലക ശില്പ വിവാദത്തിൽ തട്ടിപ്പ് മഹസർ
പത്തനംതിട്ട: ശബരിമലയിൽ നിന്ന് 2019ൽ സ്വർണംപൂശാൻ ചെന്നൈയിൽ കൊണ്ടുപോയ ദ്വാരപാലക ശില്പങ്ങളിലെ പാളികൾ തിരികെ സന്നിധാനത്ത് സ്ഥാപിച്ചപ്പോൾ തയ്യാറാക്കിയ മഹസറിലും ദുരൂഹത. ശബരിമല ക്ഷേത്രത്തിലെ വിലപിടിപ്പുള്ള സമ്പത്തിന്റെ ഔദ്യോഗിക സംരക്ഷകനായ തിരുവാഭരണം കമ്മിഷണറോ, അവയുടെ ഗുണമേൻമയും അളവും സാക്ഷ്യപ്പെടുത്തേണ്ട ദേവസ്വം സ്‌മിത്തോ, നടപടിക്രമങ്ങൾ നിരീക്ഷിക്കേണ്ട വിജിലൻസ് ഉദ്യോഗസ്ഥനോ ഒപ്പുവച്ചിട്ടില്ല. ചെമ്പുപാളികളിൽ പൂശാൻ ഉപയോഗിച്ച സ്വർണത്തിന്റെയും ചെമ്പിന്റെയും അളവും തൂക്കവും മൂല്യവും മഹസറിൽ വിവരിച്ചിട്ടില്ല.
എക്സിക്യൂട്ടീവ് ഓഫീസർ വി.എസ്. രാജേന്ദ്രപ്രസാദ് തയ്യാറാക്കിയ മഹസറിൽ അദ്ദേഹം ഉൾപ്പെടെ പന്ത്രണ്ടുപേർ ഒപ്പുവച്ചിട്ടുണ്ട്. 2019 സെപ്തംബർ പതിനൊന്നിനാണ് പാളികൾ തിരികെ എത്തിച്ച് ദ്വാരപാലക ശില്പങ്ങളിൽ ഉറപ്പിച്ചത്.
2019 ജൂലായ് 19, 20തീയതികളിലെ മഹസറിൽ ചെമ്പുപാളികളിലും ശ്രീകോവിലിന്റെ തെക്കുവടക്ക് ചുമരുകളിൽ പൊതിഞ്ഞിട്ടുള്ള ചെമ്പുതകിടിലും സ്വർണംപൂശി ഏൽപ്പിക്കാനായി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചതായി പറയുന്നുണ്ട്.
ജൂലായ് 20നാണ് കൊണ്ടുപോയത്. ആഗസ്റ്റ് 29ന് തിരുവാഭരണം കമ്മിഷണർ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ കമ്പനിയിൽ എത്തുകയും അവിടെ തയ്യാറാക്കിയ മഹസറിൽ ശില്പപാളികളുടെ 14 ഭാഗങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറുന്നതായി രേഖപ്പെടുത്തി. 39 ദിവസം കാലതാമസമുണ്ടായെന്ന് കണ്ടെത്തിയത് ഇതു പ്രകാരമാണ്. ദേവസ്വം ബോർഡിന്റെ നിർദ്ദേശ പ്രകാരം ആർ.ഒ.സി 9097/2018-ാം നമ്പരായി 2019 ജൂലായ് ആറിന് നൽകിയ ഉത്തരവ് പ്രകാരമാണ് ഈ നടപടികളെല്ലാം സ്വീകരിച്ചത്. മഹസർ പുറത്തുവന്നതോടെ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും അറിവോടെയാണ് കാര്യങ്ങൾ നടന്നതെന്ന് വ്യക്തമായി. ഇലക്ട്രോ പ്ലേറ്റിംഗിലൂടെ സ്വർണം പിടിപ്പിച്ചശേഷം സന്നിധാനത്ത് തിരികെ എത്തിച്ചപ്പോൾ ദേവസ്വം സ്മിത്ത് പരിശോധിപ്പിച്ച് മൂല്യവും അളവും തൂക്കവും മഹസറിൽ രേഖപ്പെടുത്തേണ്ടത് ബന്ധപ്പെട്ടവരുടെ ഉത്തരവാദിത്വമായിരുന്നു. സ്വർണത്തിന്റെ ഗുണമേന്മ പരിശോധിക്കാൻ വൈദഗ്ദ്ധ്യമില്ലാത്തവരുടെ സാന്നിദ്ധ്യത്തിലാണ് ഇവ ദ്വാരപാലക ശില്പങ്ങളിൽ പിടിപ്പിച്ചതെന്ന് വ്യക്തം.
ദ്വാര പാലക ശില്പങ്ങളിൽ ഉണ്ടായിരുന്നത് ചെമ്പാണെന്ന അന്നത്തെ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ ആദ്യ നിലപാട് തെറ്റിദ്ധാരണ സൃഷ്ടിക്കാനായിരുന്നെന്നും തെളിഞ്ഞു.
മഹസറിൽ ഒപ്പുവച്ചവർ
#തന്ത്രി കണ്ഠരര് മഹേഷ് മോഹനര് , മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി, ഡ്യൂട്ടി ഗാർഡുമാരായ ആർ. സോമശേഖരൻ നായർ, പി.എസ് കണ്ണൻ, വാച്ചർമാരായ സി.സുരേഷ് ബാബു, എസ്.ദിവാകരൻ , ശബരിമല മരാമത്ത് തേർഡ് ഗ്രേഡ് ഓവർസിയർ വരുൺ കരുണാകരൻ, ഹെഡ് അക്കൗണ്ടന്റ് ആർ.ശങ്കരനാരായണൻ, സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ശ്രീകുമാർ , എക്സിക്യൂട്ടീവ് ഓഫീസർ വി.എസ് രാജേന്ദ്രപ്രസാദ്
