കെട്ടിടം പൊളിക്കാൻ പിഡബ്ല്യൂഡിയിൽ നിന്ന് കൃത്യമായ വിവരം കിട്ടിയില്ല’: കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട്

കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ തകർന്ന കെട്ടിടം പൊളിക്കുന്നതിൽ കാലതാമസമുണ്ടായെന്ന് സൂപ്രണ്ട് ജയകുമാർ വെളിപ്പെടുത്തി. കെട്ടിടത്തിന്റെ സുരക്ഷയെക്കുറിച്ച് വിവിധ ഏജൻസികൾ പഠനം നടത്തിയെങ്കിലും കൃത്യമായ റിപ്പോർട്ട് ലഭിച്ചില്ല. രോഗികളുടെ എണ്ണം കൂടിയതിനാൽ അപകടകരമായ കെട്ടിടം തുറന്നു കൊടുക്കേണ്ടി വന്നു. തിരച്ചിൽ വൈകിയതിന്റെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു.

കോട്ടയം മെഡിക്കൽ കോളേജില്‍ തകർന്നു വീണ കെട്ടിടം പൊളിക്കണോ അതോ തുടർന്നും ഉപയോഗിക്കണോ എന്നറിയാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചിരുന്നതായി ആശുപത്രി സൂപ്രണ്ട് ജയകുമാർ. കെട്ടിടം തുടർന്നും ഉപയോഗിക്കാമോ എന്നറിയാൻ വിശദമായ മറ്റൊരു പഠനം ആവശ്യമാണെന്ന് അവർ പറഞ്ഞു. അതനുസരിച്ച് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്, ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളും പഠനം നടത്തി. ഇതിലും കൃത്യമായ നിർദ്ദേശം ലഭിച്ചില്ല. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ 2016ലാണ് മന്ത്രി കെകെ ശൈലജയുടെ ശ്രദ്ധയിൽ പെടുത്തുന്നത്. മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടിയത്. എന്നാൽ അവരിൽ നിന്ന് കൃത്യമായ റിപ്പോർട്ട് ലഭിച്ചില്ല.പിന്നീട് 2024 അവസാനത്തിലാണ് ഇത്തരം പഠനങ്ങൾ നടത്താൻ വൈദഗ്ധ്യമുള്ള ഒരു കമ്പനിയെ പരിശോധനയ്ക്കായി ഏൽപ്പിച്ച് റിപ്പോർട്ട് ലഭിക്കുന്നത്. അവർ പൊളിച്ചു കളയാനുള്ള റിപ്പോർട്ട് നൽകുകയായിരുന്നു.

തുറന്നു കൊടുത്തത് രോഗികളുടെ എണ്ണം കൂടിയപ്പോൾ’

തകർന്നു വീണ കെട്ടിടത്തിലെ എല്ലാ സേവനങ്ങളും നിർത്തി വെക്കുക സാധ്യമായിരുന്നില്ലെന്ന് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ജയകുമാർ. രോഗികളുടെ എണ്ണം കൂടിയപ്പോഴാണ് തുറന്നു കൊടുക്കേണ്ടി വന്നത്. ആശുപത്രി കെട്ടിടം ശൗചാലയം ഉപയോഗിക്കുന്നതിനായും മറ്റും ആളുകള്‍ ഉപയോഗിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇടക്കാലത്ത് ഈ കെട്ടിടം പൂട്ടിയിട്ടിരുന്നു.

അപകടം നടന്ന് പത്തു മിനിറ്റിനുള്ളില്‍ കെട്ടിടത്തിൽ നിന്ന് പുതിയ ബ്ലോക്കിലേക്ക് മാറ്റി. രണ്ടുനിലകളിലായി നൂറോളം രോഗികൾ ഉണ്ടായിരുന്നു. അവരെയെല്ലാം അവിടെനിന്നും മാറ്റാൻ കഴിഞ്ഞു. ആകെ 330 രോഗികളെ പുതിയ ബ്ലോക്കിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചുഅതെസമയം തിരച്ചിൽ വൈകിയത് താൻ നൽകിയ വിവരങ്ങളിലെ അവ്യക്തത മൂലമാണെന്ന് ഡോ. ജയകുമാർ പറഞ്ഞു. തനിക്ക് ലഭിച്ച പ്രാഥമിക വിവരങ്ങളാണ് മന്ത്രിമാർക്ക് നൽകിയത്. ആ സമയത്ത് ലഭിച്ച വിവരങ്ങൾ പ്രകാരം കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിയിട്ടില്ല എന്നാണ് മനസ്സിലാക്കിയത്. ഇക്കാര്യം മന്ത്രിമാരോട് പറയുകയും ചെയ്തു. തിരച്ചിൽ വൈകിയതിന്റെ പൂർണമായ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ജൂൺ 3ന് രാവിലെ 10.50നാണ് കെട്ടിടം തകർന്നു വീണത്. 11 മണിക്കു തന്നെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി. ഇതിനു പിന്നാലെ സ്ഥലത്തെത്തിയ മന്ത്രിമാരാണ് പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികരിച്ചത്. ആരോഗ്യമന്ത്രി പറഞ്ഞതോടെ അവശിഷ്ടങ്ങളിൽ ആളുണ്ടോ എന്ന തിരച്ചിൽ അവസാനിപ്പിച്ചതായാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മരിച്ച ബിന്ദു രണ്ട് തൂണുകൾക്കിടയിൽ പെട്ടു പോയ നിലയിലായിരുന്നെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാർ പറയുന്നു. രണ്ട് ജെസിബികൾ സ്ഥലത്തെത്തി തൂണുകൾ നീക്കം ചെയ്തപ്പോഴാണ് മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top