കൊച്ചി: കേരളത്തിലെ ട്രെയിൻ യാത്രക്കാർ ആശ്വാസമായി കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു. റെയിൽവേ മന്ത്രാലയത്തിൽ നടത്തിയ തുടർച്ചയായ ഇടപെടലുകളുടെ ഫലപ്രാപ്തിയായിട്ടാണ് ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. പുതിയ സ്റ്റോപ്പ് പ്രാബല്യത്തിൽ വരുന്നതോടെ നൂറ് കണക്കിന് യാത്രക്കാർക്ക് പ്രയോജനം ലഭിക്കും.
ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരി സ്റ്റോപ്പ് യാഥാർത്ഥ്യമാകുന്നതോടുകൂടി ആലപ്പുഴ റെയിൽവേ സ്റ്റേഷൻ വഴി യാത്ര ചെയ്ത് ചങ്ങനാശ്ശേരിയിൽ എത്തിയിരുന്ന നൂറുകണക്കിന് മലബാർ മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് നേരിട്ട് ചങ്ങനാശ്ശേരിയിൽ എത്തി അതേ ദിവസം തന്നെ മടങ്ങുവാൻ ആകുമെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
യാത്രക്കാരുടെ ദീർഘകാലമായിട്ടുള്ള ആവശ്യമായിരുന്ന ജനശതാബ്ദിയ്ക്ക് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് വേണം എന്നത്. രാവിലെ 04:50ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ജനശതാബ്ദിയ്ക്ക് നിലവിൽ കോട്ടയം കഴിഞ്ഞാൽ തിരുവല്ലയിലാണ് സ്റ്റോപ്പുള്ളത്. കോട്ടയത്ത് 10:40 ന് എത്തുന്ന ട്രെയിൻ 11:05 ഓടെയാണ് ചങ്ങനാശേരി സ്റ്റേഷൻ കടന്നുപോകുന്നത്. തുടർന്ന് 11:16ന് തിരുവല്ലയിലെത്തും
തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെ പോകുന്ന ജനശതാബ്ദി വൈകീട്ട് 04:54നാണ് തിരുവല്ലയിൽ എത്തുക. 05:06 ഓടെ ചങ്ങനാശേരി കടന്നുപോകുന്ന ട്രെയിൻ 05:33ന് കോട്ടയത്തെത്തുകയും ചെയ്യും. ജനശതാബ്ദിയ്ക്ക് ചങ്ങനാശേരിയിൽ സ്റ്റോപ്പ് അനുവദിച്ചുള്ള റെയിൽവേ ഉത്തരവ് പുറത്തിറങ്ങി. ഇതിനോടൊപ്പം ചെന്നൈ എഗ്മോർ – തിരുനെൽവേലി വന്ദേ ഭാരതിന് കോവിൽപട്ടിയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
