കൊച്ചി: ഐ.ടി മേഖലയിൽ 2031നകം 10 ലക്ഷം തൊഴിൽ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഐ.ടി വിപണിയുടെ 10 ശതമാനമാണ് കേരളം ലക്ഷ്യമിടുന്നത്. ഇതിനായി ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ 120ലെത്തിക്കണം. വിഷൻ 2031ന്റെ ഭാഗമായി ഇലക്ട്രോണിക്‌സ് ആൻഡ് ഐ.ടി വകുപ്പ് സംഘടിപ്പിച്ച ‘റീകോഡ് കേരള 2025’ ഐ.ടി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഐ.ടി സ്ഥലസൗകര്യം മൂന്നുകോടി ചതുരശ്ര അടിയായി വർദ്ധിപ്പിക്കണം. കൊച്ചിയിലെ മേക്കർ വില്ലേജ് രാജ്യത്തെ ഏറ്റവും വലിയ ഹാർഡ്‌വെയർ ഇൻക്യുബേറ്ററായി. വയനാട്, കണ്ണൂർ, പാലക്കാട്, ആലപ്പുഴ, തൃശൂർ, കോട്ടയം എന്നിവിടങ്ങളിൽ ഇൻക്യുബേഷൻ, ഗവേഷണ വികസന കേന്ദ്രങ്ങൾ ഉൾപ്പെടുത്തി മേക്കർ വില്ലേജ് 2.0 പദ്ധതി നടപ്പാക്കും.
2021നും 2023നുമിടയിൽ സ്റ്റാർട്ടപ്പ് മേഖലയിൽ 254 ശതമാനം വളർച്ചയുണ്ടായി. ഒരു ദശാബ്ദത്തിനിടെ 6000 കോടിയുടെ നിക്ഷേപമാണ് സ്റ്റാർട്ടപ്പുകളിലൂടെ കേരളത്തിലെത്തിയത്. ഐ.ടി കയറ്റുമതി ഒരുലക്ഷം കോടിയോട് അടുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിൽ ഇൻഫോപാർക്ക് ഒരുക്കിയ പ്രീമിയം കോ വർക്കിംഗ് സ്‌പേസായ ‘ഐ ബൈ ഇൻഫോപാർക്കി’ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. ഇവിടത്തെ ആദ്യ കമ്പനിയായ സോഹോ കോർപ്പറേഷനുള്ള അനുമതിപത്രം സോഹോ യു.എസ്.എ സി.ഇ.ഒ ടോണി തോമസിന് മുഖ്യമന്ത്രി കൈമാറി.
ഐ.ടി വകുപ്പിന്റെ വിഷൻ 2031 രേഖ മന്ത്രി പി. രാജീവിന് കൈമാറി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പൂർണമായി കേരളത്തിൽ രൂപകല്പന ചെയ്ത ആദ്യ 5 ജി ചിപ്പ് സിലീസിയം സർക്യൂട്ട് സി.ഇ.ഒ റിജിൽ ജോണിന്റെ സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രി പുറത്തിറക്കി. പി.വി. ശ്രീനിജിൻ എം.എൽ.എ, മേയർ അഡ്വ.എം. അനിൽകുമാർ, ഐ.ടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ എന്നിവർ പങ്കെടുത്തു.
- ഇന്ത്യൻ സർവകലാശാലകൾ ലോക റാങ്കിങ്ങിൽ പിറകോട്ടു പോകുന്നുവോ?
ലോക റാങ്കിങ്ങിന് വിലയിരുത്തപ്പെടുന്നത് അണ്ടർ ഗ്രാഡ്യുവേറ്റ് പഠനം,നിലവാരമുള്ള പ്രസിദ്ധീകരണങ്ങൾ,ഗവേഷണ പ്രബന്ധങ്ങൾ, അദ്ധ്യാപനം,വ്യവസായ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്ത ഗവേഷണം,സ്കിൽ വികസനം,പ്ലേസ്‌മെന്റ് തുടങ്ങിയവയാണ്. ഇന്ത്യയിൽ നിന്നും വിദേശ സർവകലാശാലകളിലേക്കുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ട്. ലോക റാങ്കിങ്ങുള്ള എല്ലാ സർവകലാശാലകളിലും യഥേഷ്‌ടം ഇന്ത്യൻ വിദ്യാർത്ഥികളുണ്ട്. സർക്കാർ സർവകലാശാലകളെ അപേക്ഷിച്ച് ചില ഡീംഡ്,സ്വകാര്യ സർവകലാശാലകൾ മുന്നേറുന്നു. 1026 ഓളം ഇന്ത്യൻ സർവകലാശാലകൾ അക്കാഡമിക് മികവിലും, ഗവേഷണത്തിലും മുന്നേറുന്നില്ല. കാലഹരണപ്പെട്ട കോഴ്സുകളും,വിവാദങ്ങളും,രാഷ്ട്രീയ ഇടപെടലുകളും സർവകലാശാലകളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു. വിദേശ രാജ്യങ്ങളിൽ സർവകലാശാലകളിലെ വിദ്യാർത്ഥികളുടെ എണ്ണം ശരാശരി 20000 ത്തോളമാണ്. എന്നാൽ നമ്മുടെ നാട്ടിൽ 100 വിദ്യാർത്ഥികൾക്ക് പോലും സർവകലാശാലയുണ്ട്!. ഡിജിറ്റലിനും,ടെക്നോളജിക്കും വേറെ സർവകലാശാലകൾ! സർവകലാശാലകളിൽ അക്കാഡമിക് കലണ്ടറുണ്ടെങ്കിലും പ്രവർത്തനം ഇതനുസരിച്ചല്ല! അക്കാഡമിക് -ഗവേഷണ മികവ്, പങ്കാളിത്ത ഗവേഷണം, പ്രസിദ്ധീകരണങ്ങൾ, തൊഴിൽ ലഭ്യതാ മികവ് മുതലായവയിൽ ഇന്ത്യൻ സർവകലാശാലകൾ ഏറെ മുന്നേറേണ്ടതുണ്ട്. അദ്ധ്യാപകർ അദ്ധ്യാപനത്തിലും ഗവേഷണത്തിലും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഗവേഷണത്തിന്റെ ഗുണമേന്മ പ്രസിദ്ധീകരണങ്ങളിൽ ദൃശ്യമാകണം. ദേശീയ തലത്തിൽ മുന്നേറുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്,ഐ.ഐ.ടികൾ,എൻ.ഐ.ടികൾ എന്നിവയെ മാതൃകയാക്കണം. മികച്ച രീതികൾ അവലംബിക്കണം. വിദേശ സർവകലാശാലകളിലെ നമുക്ക് അനുവർത്തിക്കാവുന്ന കാര്യങ്ങൾ പ്രവർത്തികമാക്കണം.
പുത്തൻ കോഴ്‌സുകളും സാങ്കേതിക വിദ്യകളും
കാലത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള പുത്തൻ കോഴ്‌സുകളും, സാങ്കേതിക വിദ്യകളും അവലംബിക്കുന്ന കാര്യത്തിൽ ഇന്ത്യൻ സർവകലാശാലകൾ മുന്നേറണം. ദേശീയ വിദ്യാഭ്യാസ നയത്തിലെ മികച്ച നിർദ്ദേശങ്ങൾ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും താല്പര്യം വിലയിരുത്തി നടപ്പിലാക്കണം. മൾട്ടി ഡിസ്‌സിപ്ലിനറി ഗവേഷണം,വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവ മെച്ചപ്പെടുത്തണം. സംരംഭകത്വം,സ്റ്റാർട്ടപ്പുകൾ മുതലായവ കൂടുതൽ വിപുലപ്പെടുത്താൻ ശ്രമിക്കണം. സ്കിൽ വികസന പദ്ധതികൾ നടപ്പിലാക്കണം. കോളേജ് അദ്ധ്യാപകർക്ക് പരിശീലന പരിപാടികൾ സംഘടിപ്പിക്കണം. കാലഹരണപ്പെട്ട സിലബസ്സുകൾ പരിഷ്കരിക്കണം. ടെക്നോളജി അധിഷ്ഠിത കോഴ്സുകൾക്ക് പ്രാധാന്യം നൽകണം. വിദേശ സർവകലാശാലകളുമായി ചേർന്ന് കൂടുതൽ ട്വിന്നിംഗ്,ഡ്യൂവൽ, ജോയിന്റ് ഡിഗ്രി പ്രോഗ്രാമുകൾ നടപ്പിലാക്കണം. സർവകലാശാലകളിൽ കൂടുതൽ external ഫണ്ടിംഗ് പ്രോജക്ടുകൾ നടപ്പിലാക്കണം.
